പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് മുൻ മന്ത്രിമാർ ഉൾപ്പെടെ 43 നേതാക്കൾക്ക് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകി. പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമായി പരസ്യ പ്രസ്താവനകൾ നടത്തിയതിനാണ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കോൺഗ്രസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.(Bihar failure, Disciplinary action in Congress; Show cause notices issued to 43 leaders)
നോട്ടീസ് ലഭിച്ച 43 പേരിൽ ഉൾപ്പെടുന്ന പ്രമുഖ നേതാക്കൾ മുൻ മന്ത്രി വീണ ഷാഹി, എ.ഐ.സി.സി. അംഗം മധുരേന്ദ്ര കുമാർ സിംഗ്, സംസ്ഥാന കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി കൈസർ ഖാൻ, മുൻ എം.എൽ.എ. സുധീർ കുമാർ, മുൻ എം.എൽ.സി. അജയ് കുമാർ സിംഗ് എന്നിവരാണ്.
നവംബർ 21 ഉച്ചയ്ക്ക് മുൻപ് രേഖാമൂലമുള്ള വിശദീകരണം സമിതിക്ക് മുൻപാകെ നൽകണമെന്ന് സംസ്ഥാന കോൺഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ കപിൽ ദേവ് പ്രസാദ് യാദവ് പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ സമിതി നിർബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അച്ചടക്കവും ഐക്യവുമാണ് പാർട്ടിയുടെ അടിസ്ഥാനമെന്നും, ഇതിന് കോട്ടം വരുത്തുന്ന ഏത് പ്രവൃത്തിയും ഗൗരവമായി കാണുമെന്നും സമിതി വ്യക്തമാക്കി. ബിഹാർ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് 'ഇന്ത്യ' സഖ്യത്തിൽ ഒറ്റപ്പെടുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.