

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ ഭാഗമായി ഏറ്റവും കൂടുതൽ വോട്ടർമാരെ ഒഴിവാക്കിയ മണ്ഡലങ്ങളിലും, ഏറ്റവും കൂടുതൽ വോട്ടർമാരെ കൂട്ടിച്ചേർത്ത മണ്ഡലങ്ങളിലും എൻ.ഡി.എ. സ്ഥാനാർത്ഥികൾ വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.(Bihar elections, SIR became beneficial to NDA)
ഏറ്റവും കൂടുതൽ വോട്ടർമാരെ ഒഴിവാക്കിയ ഗോപാൽഗഞ്ചിൽ ബി.ജെ.പി. തുടർച്ചയായി അഞ്ചാം തവണയും വിജയിച്ചു. അരലക്ഷം പേരെ ഒഴിവാക്കിയ പൂർണിയ, മോതിഹാരി എന്നിവിടങ്ങളിലും ബി.ജെ.പി.യാണ് ജയിച്ചത്. 43,000-ത്തിലേറെ പേരെ ഒഴിവാക്കിയ കുചൈകോട്ടയിൽ ജെ.ഡി.യു. വിജയിച്ചപ്പോൾ, 42,940 പേരെ ഒഴിവാക്കിയ കിഷൻഗഞ്ചിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു.
ഏറ്റവും കുറച്ച് പേരെ മാത്രം ഒഴിവാക്കിയ മണ്ഡലങ്ങളായ ദർബംഗ, ചൻപാടിയ, ബേട്ടിയ, ദേഹ്രി, മഹുവ എന്നിവിടങ്ങളിൽ ബി.ജെ.പി.യും എൽ.ജെ.പി.യും രണ്ട് സീറ്റുകളിൽ വീതം ജയിച്ചു. ഒരിടത്ത് കോൺഗ്രസിനാണ് വിജയം. ഏറ്റവും കൂടുതൽ വോട്ടർമാർ കൂട്ടിച്ചേർക്കപ്പെട്ട നൗതൻ മണ്ഡലത്തിൽ ബി.ജെ.പി. വിജയിച്ചു. ഇതടക്കമുള്ള, കൂടുതൽ വോട്ട് ചേർത്ത അഞ്ച് സീറ്റുകളിൽ രണ്ടെണ്ണത്തിൽ ബി.ജെ.പി.യും ഓരോ സീറ്റുകളിൽ ജെ.ഡി.യു., എൽ.ജെ.പി., കോൺഗ്രസ് എന്നിവരും ജയിച്ചു.
ഏറ്റവും കുറവ് വോട്ടുകൾ മാത്രം ചേർക്കപ്പെട്ട അഞ്ച് സീറ്റുകളിൽ എൻ.ഡി.എ. സ്ഥാനാർത്ഥികളാണ് എല്ലാ സീറ്റുകളിലും വിജയിച്ചത്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ അഞ്ച് സീറ്റുകളിൽ നാലെണ്ണത്തിൽ എൻ.ഡി.എ. സ്ഥാനാർത്ഥികളും ഒരിടത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയും വിജയിച്ചു.
ഏറ്റവും കുറവ് പോളിങ് നടന്ന അഞ്ച് സീറ്റുകളിൽ നാലെണ്ണം ബി.ജെ.പി.യും ഒരിടത്ത് സഖ്യകക്ഷിയായ ജെ.ഡി.യു.വുമാണ് ജയിച്ചത്. ഭൂരിപക്ഷം വോട്ടർമാർ സ്ത്രീകളായ മണ്ഡലങ്ങളിൽ അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം. മൂന്നിടത്ത് വിജയം നേടി. ബി.ജെ.പി.യും ജെ.ഡി.യു.വും രണ്ട് സീറ്റുകൾ വീതം നേടി. പുരുഷന്മാർ കൂടുതൽ പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിൽ ബി.ജെ.പി.യുടെ രണ്ട് സീറ്റുകളടക്കം നാല് എൻ.ഡി.എ. സ്ഥാനാർത്ഥികൾ ജയിച്ചു. ഒരു സീറ്റിൽ കോൺഗ്രസിനാണ് വിജയം