ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ ആയുർവേദ മേഖലയ്ക്കും ആധുനിക സാങ്കേതികവിദ്യയായ എ.വി.ജി.സി മേഖലയ്ക്കും വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ സ്ഥിരതയുള്ള സാമ്പത്തിക വളർച്ചയും ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമിട്ടാണ് ബജറ്റ് നയങ്ങൾ രൂപീകരിച്ചിരിക്കുന്നത്.(Big boost in budget for Ayurveda sector, 3 new Ayurveda institutes announced)
ആയുർവേദത്തെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി വിപുലമായ പദ്ധതികളാണ് ബജറ്റിലുള്ളത്. രാജ്യത്ത് പുതുതായി മൂന്ന് ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും. അഞ്ച് റീജിയണൽ മെഡിക്കൽ ഹബുകൾ ആരംഭിക്കും. മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വകാര്യ മേഖലയുമായി സഹകരിച്ചാകും ഇത് നടപ്പിലാക്കുക. യോഗ, വെൽനസ് മേഖലകളിലായി ഒന്നര ലക്ഷം കെയർ ഗിവർമാരെ പരിശീലിപ്പിക്കും. മരുന്ന് ചെടികൾ വളർത്തുന്നവർക്കും സംസ്കരിക്കുന്നവർക്കും പ്രത്യേക സഹായ പദ്ധതികൾ ലഭ്യമാക്കും. കൂടാതെ ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തുകയും ചെയ്യും.
ഭാവിയിലെ തൊഴിലവസരങ്ങൾ മുന്നിൽ കണ്ട് ആനിമേഷൻ, ഗെയിമിംഗ് മേഖലകൾക്ക് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. 2030-ഓടെ ഈ മേഖലയിൽ 2 മില്യൺ പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും എ.വി.ജി.സി കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കും. കിഴക്കൻ ഇന്ത്യയിൽ പുതിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (IID) സ്ഥാപിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിക്ക് പ്രത്യേക പിന്തുണയും നൽകും.ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7 ശതമാനം വളർച്ചാ നിരക്കിലാണെന്നും ഇത് ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വലിയ പങ്കുവഹിച്ചെന്നും ധനമന്ത്രി പറഞ്ഞു.

