

ഗാന്ധിനഗർ (ഗുജറാത്ത്): ഭാരത് പർവിൽ 24 വയസ്സുള്ള സി.എച്ച്. വൻഷിത എന്ന കലാകാരി പ്രദർശിപ്പിച്ചത് തെലങ്കാനയുടെ സങ്കീർണ്ണമായ ചെറിയാൽ ചിത്രങ്ങളാണ്. ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകത്തിന്റെ പ്രദർശനമാണ് ഭാരത് പർവിൽ നടക്കുന്നത്. (Bharat parv)
തെലങ്കാനയുടെ സാംസ്കാരികതയെ പ്രതിനിധീകരിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കഥപറച്ചിൽ കലാരൂപത്തെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് വൻഷിതയുടെയും അവളുടെ അമ്മയുടെയും ലക്ഷ്യം. തെലങ്കാനയിലെ ചെറിയ പട്ടണമായ ചെറിയാലിൽ നിന്നുള്ള ഒരു പരമ്പരാഗത ചുരുൾ രൂപത്തിലുള്ള ഒരു കലയാണ് ചെറിയാൽ ചിത്രങ്ങൾ. ഖാദി തുണിയിലാണ് ഈ ഊർജ്ജസ്വലമായ ആഖ്യാന ചിത്രങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ആദ്യം ഇതിനായി പുളിങ്കുരു പേസ്റ്റ്, അരിസ്റ്റാർച്ച്, ചോക്ക് പൊടി എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് ഈടുനിൽക്കുന്ന ഒരു അടിത്തറ ഉണ്ടാക്കുന്നു. കലാകാരന്മാർ ഇതിനു വേണ്ടി ധാതുക്കൾ, പൂക്കൾ, കടൽചിപ്പികൾ എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ പ്രകൃതിദത്ത നിറങ്ങളാണ് ഉപയോഗിക്കുന്നത്. രാമായണം, മഹാഭാരതം, പ്രാദേശിക നാടോടിക്കഥകൾ തുടങ്ങിയ ഇന്ത്യൻ ഇതിഹാസങ്ങളിൽ നിന്നുള്ള രംഗങ്ങൾ ചിത്രീകരിക്കാൻ കൈകൊണ്ട് നിർമ്മിച്ച ബ്രഷുകളാണ് ഇതിന് ഉപയോഗിക്കുന്നത്.
ഓരോ ചിത്രങ്ങളും ഒരു ദൃശ്യകഥ പോലെ കാണപ്പെടും. ഗ്രാമീണ തെലങ്കാനയുടെ സമ്പന്നമായ പാരമ്പര്യങ്ങളെയും ജീവിതരീതികളെയും വിവരിക്കുന്നവയാണ് ഇതെല്ലാം. ചെറിയാൽ ചുരുളുകൾ അവയുടെ കടും ചുവപ്പ് പശ്ചാത്തലങ്ങൾ, വികാരങ്ങൾ ഉൾകൊള്ളുന്ന മുഖങ്ങൾ, ധീരമായ രൂപരേഖകൾ എന്നിവയാൽ വ്യത്യസ്തമായിരിക്കുന്നു. ഈ പ്രത്യേകതകൾ അവയെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. നാടോടി ഗായകരും കലാകാരന്മാരും കഥപറച്ചിലിനുള്ള സഹായികളായി ഉപയോഗിച്ചിരുന്ന ഈ ചിത്രങ്ങൾ ഇന്ന് ചുമരിലും, മുഖംമൂടികളിലും, അലങ്കാര കലാസൃഷ്ടികളിലുമാണ് കാണാൻ സാധിക്കുന്നത്. പുരാതന സാങ്കേതിക വിദ്യകൾ നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോകുന്ന നകാഷി കലാകാരന്മാരുടെ കുടുംബങ്ങളാണ് ഇപ്പോൾ ഈ കരകൗശലത്തെ നിലനിർത്തുന്നത്.