

ബെംഗളൂരു: തിരിച്ചറിയാതിരിക്കാൻ പുരുഷവേഷം ധരിച്ച് വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തിവന്ന യുവതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പിടികൂടി. സമ്പിഗെഹള്ളിയിലെ സംഘമേഷ് എന്നയാളുടെ വീട്ടിൽ നടന്ന മോഷണമാണ് ഇവരെ കുടുക്കിയത്.
സംഘമേഷും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്ത് വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ സംഘം 30 ഗ്രാം സ്വർണ്ണവും 60 ഗ്രാം വെള്ളിയും പണവും കവർന്നു.അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാൻ പാൻ്റും ഷർട്ടും ധരിച്ച് പുരുഷന്മാരെപ്പോലെയാണ് ഇവർ മോഷണത്തിനെത്തിയത്. ഇരുചക്രവാഹനത്തിലാണ് ഇവർ സഞ്ചരിച്ചിരുന്നത്.
മോഷണം നടന്ന വീടിന് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആൺവേഷം ധരിച്ച രണ്ട് പേർ ബൈക്കിൽ പോകുന്നത് പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടു. ഇവരെ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് രേഷ്മയിലേക്കും നീലുവിലേക്കും എത്തിച്ചത്.
പ്രതികളിൽ ഒരാളായ രേഷ്മ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. സ്ത്രീകൾ മോഷണം നടത്തുന്നു എന്ന് ആരും സംശയിക്കാതിരിക്കാനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുമാണ് പുരുഷവേഷം ധരിച്ചതെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു. ഇവർ നേരത്തെയും സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.