ബെംഗളൂരു: ബെംഗളൂരുവിൽ കുടുംബവഴക്കിനെത്തുടർന്ന് 35 വയസ്സുകാരിയായ മുൻ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി (Bengaluru Ex-Techie Suicide). പ്രമുഖ ഐടി കമ്പനിയായ ഡെല്ലിലെ മുൻ ജീവനക്കാരി സുഷമയാണ് ചൊവ്വാഴ്ച സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത്. അഞ്ചു വർഷം മുൻപ് പുനീത് കുമാറുമായി വിവാഹിതയായ സുഷമയ്ക്ക് നാല് വയസ്സുള്ള ഒരു മകനുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി നിസ്സാര കാര്യങ്ങളെച്ചൊല്ലി വീട്ടിൽ നിരന്തരം തർക്കങ്ങൾ നടക്കാറുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മരണത്തിന് തൊട്ടുമുൻപ് സുഷമയും അമ്മായിയമ്മ കൽപ്പനയും തമ്മിൽ പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് രൂക്ഷമായ തർക്കം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സുഷമയെ അടുക്കളയിൽ കയറി പാചകം ചെയ്യാൻ കൽപ്പന അനുവദിച്ചിരുന്നില്ലെന്നും വിവിധ കാരണങ്ങൾ പറഞ്ഞ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. സുഷമയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് ഭർത്താവ് പുനീത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. നിലവിൽ ഒളിവിലുള്ള അമ്മായിയമ്മ കൽപ്പനയ്ക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

