ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കിക്കൊണ്ട് ബോർഡുകൾ സ്ഥാപിച്ച സംഭവത്തിനെതിരെ സിറോ മലബാർ സഭ ശക്തമായ വിമർശനവുമായി രംഗത്ത്. ഇത് "വർഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമാണ്" എന്ന് സഭ കുറ്റപ്പെടുത്തി.(Ban on pastors in Chhattisgarh, Syro-Malabar Church criticizes)
ഈ ബോർഡുകൾക്കെതിരെ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഈ നടപടിയെ ചൂണ്ടിക്കാട്ടിയാണ് സഭ വിമർശനം ഉന്നയിച്ചത്. ഒരു വിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുന്ന നടപടിയാണിത്. വിഭജനത്തിന് ശേഷം രാജ്യം കണ്ട വിഭജനപരമായ അതിർത്തിയാണിത്, അവർ പറഞ്ഞു.
ഹൈക്കോടതി നടപടി അംഗീകരിച്ചതോടെ ഹിന്ദുത്വ ശക്തികൾ അസഹിഷ്ണുതയുടെ പുതിയ പരീക്ഷണം കൂടി ആരംഭിച്ചിരിക്കുന്നു. "ഈ സാഹചര്യം മറ്റ് ചില മത തീവ്രവാദികൾ മുതലെടുക്കുന്നത് അംഗീകരിക്കാൻ ആവില്ല," എന്ന് സഭ വ്യക്തമാക്കി. 'അവർ നിങ്ങളെ തേടി വന്നു' എന്ന മട്ടിൽ ചില തീവ്ര സംഘങ്ങൾ നടത്തുന്ന പരിഹാസങ്ങളെ തള്ളിക്കളയുന്നു എന്നും സഭ കൂട്ടിച്ചേർത്തു. ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും സിറോ മലബാർ സഭ വ്യക്തമാക്കി.