ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിലെ പ്രതി കുൽദീപ് സിങ് സേംഗറിന് ജാമ്യം ലഭിച്ച നടപടി ലജ്ജാകരമാണെന്ന് രാഹുൽ ഗാന്ധി. ബലാത്സംഗം ചെയ്തവർക്ക് ജാമ്യം നൽകുകയും അതിജീവിച്ചവരെ കുറ്റവാളികളെപ്പോലെ പരിഗണിക്കുകയും ചെയ്യുന്നത് നീതിയാണോ എന്ന് അദ്ദേഹം ചോദിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Bail for rapists, torture for survivors, what is this justice? Rahul Gandhi on Unnao rape case)
കുറ്റവാളികൾക്ക് ലഭിക്കുന്ന ഇത്തരം ഇളവുകൾ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ഡൽഹിയിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ നടന്ന നടപടികളെയും അദ്ദേഹം പരോക്ഷമായി വിമർശിച്ചു.
ഡൽഹി ഹൈക്കോടതിയാണ് സേംഗറിന്റെ ജീവപര്യന്തം തടവുശിക്ഷ സസ്‌പെൻഡ് ചെയ്തുകൊണ്ട് ജാമ്യം അനുവദിച്ചത്. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്റെയും മൂന്ന് ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. സേംഗർ സമർപ്പിച്ച അപ്പീൽ ജനുവരി 16-ന് കോടതി വീണ്ടും പരിഗണിക്കും.