മുംബൈ: ബാബാ സിദ്ദീഖിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന സൂത്രധാരനും ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനുമായ അൻമോൽ ബിഷ്ണോയിയെ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തും. അൻമോലിനെ നാടുകടത്തുന്ന വിവരം യുഎസ് അധികൃതർ ബാബാ സിദ്ദീഖിയുടെ കുടുംബത്തെ ഇ-മെയിൽ വഴി ഔദ്യോഗികമായി അറിയിച്ചു. ഇതിന്റെ സ്‌ക്രീൻഷോട്ട് കുടുംബം പുറത്തുവിട്ടിട്ടുണ്ട്.(Baba Siddique murder, Mastermind Anmol Bishnoi to be extradited from US to India)
പഞ്ചാബ് സ്വദേശിയാണ് അൻമോൽ ബിഷ്ണോയി. ഇയാൾ നേപ്പാൾ വഴി ദുബായിലെത്തി, അവിടെ നിന്ന് കെനിയയിലേക്ക് കടന്നു. കെനിയയിൽ നിന്നാണ് ഇയാൾ യുഎസിൽ എത്തിയത്. കഴിഞ്ഞ നവംബറിലാണ് യുഎസിൽ വെച്ച് ഇയാൾ അറസ്റ്റിലായത്. അൻമോലിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻ.ഐ.എ. 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
2024 ഒക്ടോബർ 12-നാണ് ബാബാ സിദ്ദീഖി വെടിയേറ്റ് മരിച്ചത്. നടൻ സൽമാൻ ഖാനുമായി അടുത്ത സൗഹൃദമുള്ള സിദ്ദീഖിക്ക് പ്രത്യേക പോലീസ് സുരക്ഷയുണ്ടായിരുന്ന മുൻ മന്ത്രി കൂടിയാണ് അദ്ദേഹം. ബാന്ദ്രയിലെ മകന്റെ ഓഫീസിനു മുന്നിൽ വെച്ച് കാറിൽ കയറുന്നതിനിടെയാണ് മൂന്ന് പേരടങ്ങുന്ന സംഘം അദ്ദേഹത്തെ വെടിവെച്ചത്. നെഞ്ചിലും വയറ്റിലുമായി വെടിയേറ്റ സിദ്ദീഖിയെ ഉടൻ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.