

കാന്‍ബെറ: ഓസ്‌ട്രേലിയയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ വിചിത്ര വാദവുമായി ഇന്ത്യൻ വംശജൻ. നോർത്ത് ഫീൽഡ് സബർബിൽ താമസിക്കുന്ന വിക്രാന്ത് ഠാക്കൂർ (42) ആണ് അഡലെയ്ഡ് മജിസ്‌ട്രേറ്റ് കോടതിയിൽ അസാധാരണമായ മൊഴി നൽകിയത്. തന്റെ ഭാര്യ സുപ്രിയയെ (36) കൊലപ്പെടുത്തിയതായി സമ്മതിച്ച വിക്രാന്ത്, എന്നാൽ താൻ ഒരു കൊലപാതകിയല്ലെന്നും കൊലപാതകത്തിൽ കുറ്റക്കാരനല്ലെന്നുമാണ് വാദിക്കുന്നത്.
വാദത്തിന് പിന്നിലെ നിയമവശം:
അഭിഭാഷകന്റെ നിർദ്ദേശപ്രകാരമാണ് വിക്രാന്ത് ഈ വാദം ഉന്നയിച്ചത്. "ഞാൻ ഭാര്യയെ കൊന്നു, പക്ഷേ അത് കൊലപാതകമല്ല. എനിക്കുമേൽ നരഹത്യാക്കുറ്റം (Manslaughter) ചുമത്തിക്കോളൂ, പക്ഷേ കൊലപാതകക്കുറ്റം (Murder) അംഗീകരിക്കില്ല" എന്നാണ് ഇയാൾ കോടതിയിൽ പറഞ്ഞത്. ഓസ്‌ട്രേലിയൻ നിയമപ്രകാരം ആസൂത്രിതമായ കൊലപാതകവും മനഃപൂർവമല്ലാത്ത നരഹത്യയും തമ്മിൽ ശിക്ഷയിൽ വലിയ വ്യത്യാസമുണ്ട്. കൊലപാതകം അതീവ ഗുരുതരമായ കുറ്റമായി കണക്കാക്കുമ്പോൾ, സാഹചര്യങ്ങൾ പരിഗണിച്ച് മനഃപൂർവമല്ലാത്ത മരണത്തിന് നരഹത്യാക്കുറ്റമാണ് ചുമത്തുക. ഇത് മുന്നിൽ കണ്ടാണ് പ്രതിയുടെ നീക്കം.
2025 ഡിസംബർ 21-നാണ് അഡലെയ്ഡിലെ വിക്രാന്തിന്റെ വീട്ടിൽ കൊലപാതകം നടന്നത്. രാത്രി എട്ടരയോടെ വീട്ടിൽ ഗാർഹിക പീഡനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തിയപ്പോൾ സുപ്രിയയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിക്രാന്തിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഡിസംബർ 22-ന് നടന്ന ആദ്യ വാദത്തിൽ കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ അടുത്ത വാദം ഏപ്രിലിൽ നടക്കും.