ന്യൂഡൽഹി : നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തുമ്പോൾ, പ്രധാന ചർച്ചാവിഷയങ്ങൾക്കൊപ്പം മറ്റൊരു കാര്യം കൂടി ശ്രദ്ധ നേടുകയാണ്. പുടിന്റെ ഔദ്യോഗിക വാഹനമായ ഓറസ് സെനറ്റ് ലിമോസിൻ. ലോകത്തിലെ ഏറ്റവും മികച്ച ആഡംബര-സുരക്ഷാ വാഹനങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.(Aurus Senate limousine to star when Putin arrives in India)
യുദ്ധകാലത്തെ പുടിന്റെ ഇന്ത്യൻ സന്ദർശനം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവുന്നതിനൊപ്പം, ഓറസ് സെനറ്റിന്റെ സാന്നിധ്യം വാഹനപ്രേമികൾക്കിടയിലും കൗതുകമുണർത്തുന്നു. സുരക്ഷയുടെ കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'ബീസ്റ്റ്' (Beast) ലിമോസിനോട് കിടപിടിക്കുന്ന റഷ്യൻ നിർമ്മിത വാഹനമാണിത്.
ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലേക്ക് (SCO) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പുടിൻ സഞ്ചരിച്ച അതേ വാഹനമാണ് ഇത്തവണ ഇന്ത്യയിലും എത്തുന്നത്. റഷ്യൻ വാഹന നിർമാതാക്കളായ ഓറസ് മോട്ടോഴ്സ് നിർമ്മിച്ച ഈ ആഢംബര കാറിന് ഒറ്റനോട്ടത്തിൽ റോൾസ് റോയിസ് ഫാന്റവുമായി സാമ്യമുണ്ട്.
ഓറസ് സെനറ്റിന്റെ പ്രധാന പ്രത്യേകത അതിന്റെ നീളമാണ്. ഇത് 6700 മില്ലിമീറ്റർ (6.7 മീറ്റർ) ആണ്. മണിക്കൂറിൽ 250 കിലോമീറ്റർ പരമാവധി വേഗതയിൽ പറക്കാൻ ശേഷിയുള്ള ഈ ലിമോസിന് കരുത്തേകുന്നത് 6.6 ലിറ്റർ വി 12 എഞ്ചിനാണ്. ഈ കാറിന് ഏകദേശം 2.5 കോടി രൂപയാണ് മതിപ്പ് വില കണക്കാക്കുന്നത്.
ഓറസ് സെനറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ അത്ഭുതപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളാണ്. 'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന ഈ ലിമോസിൻ, ഒരു സഞ്ചരിക്കുന്ന കോട്ടയ്ക്ക് സമാനമാണ്: ബുള്ളറ്റ് പ്രൂഫ് ബോഡിയും ദൃഢതയേറിയ ഗ്ലാസുകളുമാണ് ഇതിന്റെ പ്രധാന കവചം. ടയറുകൾ പഞ്ചറായാലും നിശ്ചിത ദൂരം വരെ സഞ്ചരിക്കാൻ സാധിക്കും. വാഹനത്തിനുള്ളിൽ ഓക്സിജൻ സപ്ലൈ സംവിധാനം, മസാജ് സംവിധാനം ഉൾപ്പെടെ വിവിധ തരത്തിൽ ക്രമീകരിക്കാൻ സാധിക്കുന്ന സീറ്റുകൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ലിമോസിനുണ്ട്.
ഡൽഹിയിൽ ഐ.ടി.സി. മൗര്യ ഹോട്ടലിലെ ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ടിലാണ് പുടിന് താമസം ഒരുക്കിയിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന ബിൽ ക്ലിന്റൺ, ബരാക് ഒബാമ തുടങ്ങിയ പ്രമുഖർ താമസിച്ചിട്ടുള്ള അതേ സ്യൂട്ടാണിത്. പുടിന്റെ താമസ സമയത്ത് ഹോട്ടലിലെ ഒരു നിശ്ചിത നില പൂർണ്ണമായും അടച്ചിടും. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമാണ് ഇവിടെ പരമമായ മുൻഗണന നൽകുന്നത്. റഷ്യൻ എണ്ണ ഇറക്കുമതി, കയറ്റുമതി രംഗത്ത് യുഎസ് പ്രസിഡന്റ് ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണി തുടങ്ങി നിരവധി വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും.