ഭോപ്പാൽ: ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി മധ്യപ്രദേശിലെ ജബൽപൂരിലും സിയോനിയിലും ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ആക്രമണം. ബിജെപി നേതാവിന്റെയും തീവ്ര വലതുപക്ഷ സംഘടനകളുടെയും നേതൃത്വത്തിലാണ് പള്ളികളിലേക്ക് ആൾക്കൂട്ടം ഇരച്ചുകയറിയത്. സംഭവത്തിന് പിന്നാലെ പള്ളി അധികൃതർക്കെതിരെ മതപരിവർത്തന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു.(Attacks on Christian churches in Jabalpur and Seoni)
ജബൽപൂർ ഹവാബാഗ് വനിതാ കോളേജിന് സമീപത്തെ പള്ളിയിലാണ് ആദ്യം സംഘർഷമുണ്ടായത്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ഭാർഗവയുടെ നേതൃത്വത്തിലുള്ള സംഘം പള്ളിയിലേക്ക് അതിക്രമിച്ചു കയറുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നതോടെ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. എന്നാൽ, പിന്നീട് പള്ളി വികാരിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ മതപരിവർത്തന നിരോധന നിയമപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.
സിയോനി ജില്ലയിലെ ലഖ്‌നാഡണിലും സമാനമായ രീതിയിൽ പള്ളിക്ക് നേരെ ആക്രമണമുണ്ടായി. മതപരിവർത്തനം നടക്കുന്നുവെന്ന് ആരോപിച്ചെത്തിയ സംഘം പള്ളിയിലെ പ്രാർത്ഥനകൾ തടസ്സപ്പെടുത്തി. ക്രിസ്മസ് ഒരുക്കങ്ങൾക്കിടെയുണ്ടായ ഈ അതിക്രമങ്ങൾ സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.