ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ബി.എസ്‌സി നഴ്‌സിങ് വിദ്യാർത്ഥിനിയുടെ പിറന്നാൾ ആഘോഷം തടസ്സപ്പെടുത്തുകയും പങ്കെടുത്തവരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ ബജ്‌റംഗ്ദൾ നേതാവ് ഋഷഭ് താക്കൂർ ഉൾപ്പെടെ 25 പേർക്കെതിരെ പോലീസ് കേസെടുത്തു. 'ലവ് ജിഹാദ്' ആരോപിച്ചായിരുന്നു ശനിയാഴ്ച രാത്രി പ്രേംനഗറിലെ റെസ്റ്റോറന്റിൽ അതിക്രമം അരങ്ങേറിയത്.(Attack during birthday party, Case filed against 25 people including Bajrang Dal leader)
നഴ്‌സിങ് വിദ്യാർത്ഥിനിയുടെ പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തുക്കളായ ഒൻപത് പേരാണ് റെസ്റ്റോറന്റിൽ എത്തിയത്. ഇതിൽ രണ്ട് യുവാക്കൾ മുസ്ലിം സമുദായത്തിൽപ്പെട്ടവരായിരുന്നു. ഇവർ ഹിന്ദു യുവതികൾക്കൊപ്പം എത്തിയത് ചോദ്യം ചെയ്താണ് ബജ്‌റംഗ്ദൾ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.
ആഘോഷം തടസ്സപ്പെടുത്തിയ പ്രതികൾ വിദ്യാർത്ഥികളെ മർദിക്കുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ 'റീൽസ്' ആയി പങ്കുവെച്ച് ആഘോഷിക്കുകയും ചെയ്തു. മർദനത്തിന് ഇരയായവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വീഡിയോ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി കൂടുതൽ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.