ന്യൂഡൽഹി: ജെഎൻയു ക്യാമ്പസിൽ മുദ്രാവാക്യങ്ങൾ മുഴക്കിയെന്ന് ആരോപിച്ച് വിദ്യാർത്ഥി യൂണിയൻ നേതാക്കൾക്കെതിരെ സർവ്വകലാശാല അധികൃതർ പോലീസിനെ സമീപിച്ചു. ക്രമസമാധാനം തകർക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് പരാതിയിലുള്ളത്.(Another slogan controversy in JNU, Complaint against Malayali student leader)
മുപ്പത്തിയഞ്ചോളം വരുന്ന വിദ്യാർത്ഥികൾ ക്യാമ്പസിൽ സംഘടിക്കുകയും രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങൾക്കും നേതാക്കൾക്കും എതിരെ മുദ്രാവാക്യം വിളിച്ചുവെന്നുമാണ് സുരക്ഷാ വിഭാഗത്തിന്റെ പരാതി. ജെഎൻയു വിദ്യാർത്ഥി യൂണിയൻ (JNUSU) അധ്യക്ഷ അദിതി മിശ്ര, ഉപാധ്യക്ഷയും മലയാളിയുമായ ഗോപിക ബാബു എന്നിവരുൾപ്പെടെയുള്ളവരുടെ പേരിൽ കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
തൃശൂർ സ്വദേശിനിയായ ഗോപിക ബാബു തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ അങ്ങേയറ്റം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഇടതുസംഘടനകൾ വിളിച്ചതായി ബിജെപിയും എബിവിപിയും ആരോപിച്ചു. എന്നാൽ ക്യാമ്പസിൽ പതിവായി നടക്കാറുള്ള പ്രതിഷേധ മുദ്രാവാക്യങ്ങൾക്കപ്പുറം നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നിലപാട്.