അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഉപസ്ഥാപനമായ ജെആർ ടോൾ റോഡ് പ്രൈവറ്റ് ലിമിറ്റഡ് യെസ് ബാങ്കിൽ നിന്നെടുത്ത വായ്പ കാലാവധിക്ക് മുമ്പേ മുഴുവനും തിരിച്ചടച്ചു. 273 കോടി രൂപയുടെ വായ്പയാണ് പലിശസഹിതം തിരിച്ചടച്ചതെന്ന് ഇന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ കത്തിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ വ്യക്തമാക്കി.
റിലയൻസ് ഇൻഫ്രയായിരുന്നു വായ്പയ്ക്ക് ഗ്യാരന്റി (കോർപ്പറേറ്റ് ഗ്യാരന്റർ) നിന്നത്. തിരിച്ചടച്ചതോടെ ഈ വായ്പയിന്മേലുള്ള റിലയൻസ് ഇൻഫ്രയുടെ ബാധ്യത മുഴുവനായി നീങ്ങിയെന്നും കമ്പനി വ്യക്തമാക്കി. ഗ്രൂപ്പിന്റെ കടബാധ്യതകൾ പൂർണമായി ഒഴിവാക്കുന്നതിന്റെ ഭാഗമാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചറും ഉപസ്ഥാപനങ്ങളും മുൻകൂറായിത്തന്നെ വായ്പകൾ തിരിച്ചടയ്ക്കാൻ ശ്രമിക്കുന്നത്.
യെസ് ബാങ്കിലെ വായ്പ വീട്ടിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ ഇന്ന് എൻഎസ്ഇയിൽ 2.03% ഉയർന്ന് 379.15 രൂപയിലാണ് അവസാന സെഷനിലേക്ക് കടക്കുമ്പോൾ വ്യാപാരം നടക്കുന്നത്. വിപണിമൂല്യം 15,000 കോടി രൂപയും കടന്നു.