ഭോപ്പാൽ: മധ്യപ്രദേശിലെ റൈസൻ ജില്ലയിൽ വനംവകുപ്പിന്റെ അമരാവത് നഴ്സറിയിൽ മുൻ ജീവനക്കാരൻ നടത്തിയ വെടിവെപ്പിൽ ഡെപ്യൂട്ടി റേഞ്ചർക്കും വനിതാ ജീവനക്കാരിക്കും ഗുരുതരമായി പരിക്കേറ്റു (Amravad Nursery Firing). സംഭവത്തിന് പിന്നാലെ വനത്തിലേക്ക് ഓടിമറഞ്ഞ അക്രമി പൂരൻ എന്ന ഗുഡ്ഡ ലോധിയെ (30) സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ വാൻഖേഡി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ജോലിയിൽ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. നഴ്സറിയിലെത്തിയ പൂരൻ ഡെപ്യൂട്ടി റേഞ്ചർ രാകേഷ് ശർമ്മയെ വണങ്ങി പാദങ്ങൾ തൊട്ടശേഷമാണ് പെട്ടെന്ന് കൈത്തോക്കെടുത്ത് വെടിയുതിർത്തത്. രാകേഷ് ശർമ്മയുടെ മുതുകിലാണ് വെടിയേറ്റത്. ആക്രമണത്തിൽ സുമൻ ബായ് എന്ന വനിതാ ജീവനക്കാരിക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഭോപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി.
വെടിവെപ്പിനിടെ മറ്റൊരു ജീവനക്കാരനായ ദാൽചന്ദ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അക്രമി ഇയാൾക്ക് നേരെയും വെടിയുതിർത്തെങ്കിലും നിലത്തു വീണതിനാൽ വെടിയുണ്ട തലയ്ക്ക് മുകളിലൂടെ കടന്നുപോയി. ആക്രമണത്തിന് ഉപയോഗിച്ച നാടൻ തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റാൻ ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ലഭ്യമാകാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി. പിന്നീട് സ്വകാര്യ ആംബുലൻസിലാണ് ഇദ്ദേഹത്തെ ഭോപ്പാലിലേക്ക് കൊണ്ടുപോയത്.
Summary: A former employee of the Forest Department’s Amravad Nursery in Madhya Pradesh’s Raisen district allegedly shot a deputy ranger and a woman worker on Tuesday.



