ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇറാനെതിരെയുള്ള ഉപരോധത്തിൽ ഇളവ് വരുത്തി അമേരിക്ക. കെട്ടിക്കിടക്കുന്ന ഇറാനിയൻ എണ്ണ വിപണിയിലെത്തിച്ച് വില നിയന്ത്രിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ ശ്രമം. വടക്കൻ കൊറിയ, ക്യൂബ, റഷ്യൻ അധീനതയിലുള്ള യുക്രെയ്ൻ ഭാഗങ്ങൾ എന്നിവിടങ്ങളിലൊഴികെ ഈ എണ്ണ വിൽക്കാൻ യുഎസ് ട്രഷറി വകുപ്പ് താൽക്കാലിക അനുമതി നൽകി.(America’s strange actions of imposing sanctions and then lifting them on its own, How will it affect India?)
മാർച്ച് 20 വരെ കപ്പലുകളിൽ ലോഡ് ചെയ്ത എണ്ണയ്ക്കാണ് ഈ ലൈസൻസ് ബാധകമാകുക. ഏപ്രിൽ 19 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുണ്ടാവുക. ഏകദേശം 140 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിപണിയിൽ ലഭ്യമാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി.
ഉപരോധം നീക്കിയെങ്കിലും ഇറാനു വലിയ സാമ്പത്തിക നേട്ടം ഇതിലൂടെ ലഭിക്കില്ലെന്ന് അമേരിക്ക അവകാശപ്പെടുന്നു. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെടാനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുന്നതിൽ ‘പരമാവധി സമ്മർദ്ദം’ തുടരുമെന്നും ബെസെന്റ് വ്യക്തമാക്കി. അമേരിക്കയുടെ ഈ ഇടപെടൽ ഇന്ത്യ, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ധന വിപണിക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്.
അമേരിക്കയുടെ ഈ നീക്കം വിപണിയെ എത്രമാത്രം സഹായിക്കുമെന്ന കാര്യത്തിൽ ഊർജ്ജ മേഖലയിലെ വിദഗ്ധർക്ക് സംശയമുണ്ട്. നിലവിൽ ഇറാന്റെ ഭൂരിഭാഗം എണ്ണയും ഉപരോധം മറികടന്ന് ചൈനയിലേക്കാണ് പോകുന്നത്. കൂടാതെ, ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകൾ സുഗമമാക്കാൻ അന്താരാഷ്ട്ര ബാങ്കുകൾ എത്രത്തോളം തയ്യാറാകുമെന്ന കാര്യത്തിലും ഉറപ്പില്ല.

