ന്യൂഡൽഹി: ഇന്ത്യക്ക് അത്യാധുനിക ജാവലിൻ മിസൈൽ സംവിധാനവും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്നതിന് അമേരിക്കൻ ഭരണകൂടം അനുമതി നൽകി. 45.7 മില്യൺ ഡോളറിനാണ് (ഏകദേശം ₹380 കോടി) ഈ പ്രതിരോധ കരാർ. ഇതുസംബന്ധിച്ച സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയതായി ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി (DSCA) പ്രസ്താവനയിലൂടെ അറിയിച്ചു. യു.എസ്.-ഇന്ത്യ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ അമേരിക്കയുടെ വിദേശനയത്തിനും ദേശീയ സുരക്ഷാ ലക്ഷ്യങ്ങൾക്കും പുതിയ കരാർ കരുത്താകുമെന്ന് ഡി.എസ്.സി.എ. വ്യക്തമാക്കി.(America Approved the sale of Javelin missile to India)
45.7 മില്യൺ ഡോളർ മൂല്യമുള്ള ഈ വിൽപ്പന പാക്കേജിൽ പ്രധാനമായും ഉൾപ്പെടുന്നത് 100 എഫ്.ജി.എം.-148 ജാവലിൻ റൗണ്ടുകൾ, ഒരു ജാവലിൻ എഫ്.ജി.എം.-148 മിസൈൽ ('ഫ്ളൈ-ടു-ബൈ'), 25 ജാവലിൻ ലൈറ്റ്‌വെയ്റ്റ് കമാൻഡ് ലോഞ്ച് യൂണിറ്റുകൾ (CLU) അല്ലെങ്കിൽ ജാവലിൻ ബ്ലോക്ക് 1 കമാൻഡ് ലോഞ്ച് യൂണിറ്റുകൾ, പരിശീലന ഉപകരണങ്ങൾ, സിമുലേഷൻ റൗണ്ടുകൾ, ഓപ്പറേറ്റർ മാനുവലുകൾ, സ്പെയർ പാർട്‌സുകൾ, സിസ്റ്റം ഇൻ്റഗ്രേഷൻ, സാങ്കേതിക സഹായങ്ങൾ, ബ്ലോക്ക് 1 സി.എൽ.യു. നവീകരണ സേവനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ലോജിസ്റ്റിക് പിന്തുണകൾ എന്നിവയാണ്.
"നിർദ്ദിഷ്ട വിൽപ്പന നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനും രാജ്യത്തിൻ്റെ പ്രതിരോധം ശക്തിപ്പെടുത്താനും പ്രാദേശിക ഭീഷണികളെ തടയാനുമുള്ള ഇന്ത്യയുടെ ശേഷി മെച്ചപ്പെടുത്തും. ഈ ഉപകരണങ്ങളും സേവനങ്ങളും ഇന്ത്യൻ സായുധ സേനയ്ക്ക് വളരെ വേഗം സ്വായത്തമാക്കാൻ സാധിക്കും," എന്ന് ഡി.എസ്.സി.എ. ഉറപ്പുനൽകി. ഈ വിൽപ്പന മേഖലയിലെ അടിസ്ഥാന സൈനിക സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തില്ലെന്നും ഏജൻസി കൂട്ടിച്ചേർത്തു.
ജാവലിൻ FGM-148 എന്നത് അമേരിക്കൻ നിർമ്മിത, മനുഷ്യന് വഹിക്കാൻ കഴിയുന്ന, 'ഫയർ-ആൻഡ്-ഫൊർഗെറ്റ്' വിഭാഗത്തിൽപ്പെട്ട ടാങ്ക് വേധ മിസൈലാണ്. 1996 മുതൽ സേവനത്തിലുള്ള ഈ മിസൈൽ, യു.എസ്. സൈന്യത്തിലെ എം47 ഡ്രാഗൺ ടാങ്ക് വേധ മിസൈലിന് പകരമായി കൊണ്ടുവന്നതാണ്. ഓട്ടോമാറ്റിക് ഇൻഫ്രാറെഡ് ഗൈഡൻസ് സംവിധാനം ഉപയോഗിക്കുന്നതിനാൽ, വിക്ഷേപണം നടത്തിയ ഉടൻ സൈനികർക്ക് സുരക്ഷിതമായി മാറാൻ സാധിക്കും.
സാധാരണയായി, കവചിത വാഹനങ്ങൾക്കെതിരെ 'ടോപ്പ്-അറ്റാക്ക്' പ്രൊഫൈലിലാണ് ഇത് ആക്രമണം നടത്തുന്നത്. ടാങ്കിന്റെ ഏറ്റവും കവചം കുറഞ്ഞ മുകൾഭാഗത്ത് ആക്രമിക്കാൻ ഇത് സഹായിക്കും. കെട്ടിടങ്ങൾ പോലുള്ള ലക്ഷ്യങ്ങളിൽ നേരിട്ടുള്ള ആക്രമണത്തിനും (ഡയറക്ട്-ഫയർ) ഉപയോഗിക്കാം. ടോപ്പ്-അറ്റാക്ക് മോഡിൽ 500 അടി വരെയും ഡയറക്ട്-ഫയർ മോഡിൽ 190 അടി വരെയും മിസൈലിന് ഉയരം കൈവരിക്കാൻ കഴിയും.