ഭോപ്പാൽ: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് വഴിയിൽ നിർത്തിയതിനെ തുടർന്ന് മലേറിയ ബാധിച്ച രോഗി മരിച്ചു. പുള്ളിപ്പുലിയെ കാണാനായി ഡ്രൈവർ വാഹനം വഴിയിൽ നിർത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.(Ambulance stopped to see leopard, patient dies on the road, driver and attendant arrested)
യാത്ര പുനരാരംഭിക്കുന്നതിന് ആംബുലൻസ് ഡ്രൈവറും മെഡിക്കൽ അറ്റൻഡന്റും രോഗിയുടെ ബന്ധുക്കളോട് അധിക പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ആരോഗ്യ ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളായ ഇരുവരെയും പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.
ബാലഘട്ട് ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 95 കിലോമീറ്റർ അകലെ ബിർസ ബ്ലോക്കിലെ ജട്ട ഗ്രാമത്തിൽ താമസിക്കുന്ന 20 വയസ്സുള്ള ഗായത്രി ഉയികെ എന്ന യുവതിയാണ് മരിച്ചത്. മലേറിയ ബാധിച്ച ഗായത്രിയെ ഞായറാഴ്ച വൈകുന്നേരം ബിർസ സി.എച്ച്.സിയിൽ (കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ) പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായപ്പോൾ ഡോക്ടർമാർ അവരെ ബാലഘട്ട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു.
രാത്രി 10 മണിയോടെ സി.എച്ച്.സിയിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടെങ്കിലും പുലർച്ചെ 12.15 ഓടെയാണ് ജില്ലാ ആശുപത്രിയിൽ എത്തിയത്. ഒരു മണിക്കൂറിനുള്ളിൽ എത്തേണ്ട യാത്ര വൈകിയതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ആംബുലൻസ് ഒരു വനപ്രദേശത്ത് നിർത്തിയതായി രോഗിയുടെ കുടുംബം ആരോപിച്ചു. പുള്ളിപ്പുലിയെ കണ്ടതായി ജീവനക്കാർ അവകാശപ്പെട്ടതിനെ തുടർന്നാണ് ആംബുലൻസ് നിർത്തിയതെന്നും അവർ പറഞ്ഞു. രോഗിയുടെ അവസ്ഥ ഗുരുതരമാണെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി യാത്ര തുടരാൻ ഡ്രൈവറെ നിർബന്ധിച്ചപ്പോൾ, ഇവർ 700 രൂപ അധിക യാത്രാക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ 600 രൂപയ്ക്ക് ജീവനക്കാർ വഴങ്ങുകയും യാത്ര പുനരാരംഭിക്കുകയും ചെയ്തു.
പ്രതികൾക്കെതിരെ ബി.എൻ.എസ്. (ഭാരതീയ ന്യായ സംഹിത) വകുപ്പുകൾക്ക് പുറമെ, എസ്.സി./എസ്.ടി. (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.