

മുംബൈ: റെയിൽവേ സ്റ്റേഷനിലെ അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ അഭാവമാണ് ഹർഷ് പട്ടേൽ എന്ന യുവാവിൻ്റെ ജീവനെടുത്തതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഡിസംബർ 2-നാണ് സംഭവം നടന്നതെങ്കിലും ഹർഷിന്റെ സഹോദരി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ പുറംലോകമറിഞ്ഞത്.(Ambulance driver 'went out to eat', man dies after suffering heart attack on train)
സ്റ്റേഷനിൽ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ നിർത്തിയിട്ടിരുന്ന '108' ആംബുലൻസിന്റെ ഡ്രൈവർ ആ സമയത്ത് ഭക്ഷണം കഴിക്കാൻ പോയിരിക്കുകയായിരുന്നു. 24 മണിക്കൂറും ലഭ്യമാകേണ്ട സേവനം ഇല്ലാതായതോടെ വിലപ്പെട്ട 'ഗോൾഡൻ അവർ' നഷ്ടമായി.
സ്റ്റേഷനിൽ സ്ട്രെച്ചറോ വീൽചെയറോ ഫസ്റ്റ് എയ്ഡ് ബോക്സോ ലഭ്യമായിരുന്നില്ല. കൂടാതെ, സിപിആർ (CPR) നൽകാൻ പരിശീലനം ലഭിച്ച ഒരു ഉദ്യോഗസ്ഥൻ പോലും അവിടെ ഉണ്ടായിരുന്നില്ലെന്ന് സഹോദരി ആരോപിച്ചു. ആംബുലൻസ് കിട്ടാതായതോടെ ഒടുവിൽ റെയിൽവേ പോലീസിന്റെ ജീപ്പിലാണ് ഹർഷിനെ ആശുപത്രിയിലെത്തിച്ചത്. വാശിയിലെ എൻഎംഎംസി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.