ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യചർച്ചകൾ സജീവമാക്കാനുള്ള നീക്കവുമായി തമിഴക വെട്രി കഴകം (ടിവികെ). പാർട്ടി അധ്യക്ഷൻ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്ന ഏത് പാർട്ടിയുമായും സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് പാർട്ടി നേതൃയോഗം തീരുമാനിച്ചു.(Alliance with those who accept Vijay as CM candidate, says TVK)
പനയൂരിൽ നടന്ന ടിവികെ ജില്ലാ അധ്യക്ഷന്മാരുടെ യോഗത്തിലാണ് സഖ്യ ചർച്ചകൾക്കായി പുതിയ സമിതിയെ നിയോഗിക്കാൻ തീരുമാനമെടുത്തത്. എങ്കിലും, മുന്നണി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത് വിജയ് ആയിരിക്കും. വിജയ്‌യുടെ സംസ്ഥാന പര്യടനം തുടരും.
ഈ മാസം 16-ന് ഈറോഡിൽ പൊതുയോഗം നടത്താനാണ് ടിവികെയുടെ നീക്കം. ആദ്യം അപേക്ഷ നൽകിയ സ്ഥലത്ത് പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് മറ്റൊരിടം കണ്ടെത്തി അറിയിക്കാൻ നിർദേശം ലഭിക്കുകയായിരുന്നു. ഇതേത്തുടർന്ന് മറ്റൊരു സ്ഥലം കണ്ടെത്തി ടിവികെ വീണ്ടും അപേക്ഷ നൽകിയിട്ടുണ്ട്.
ടിവികെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകുന്നതിനിടെ നടൻ വിജയ്‌ക്ക് തിരിച്ചടിയായി മുൻ പി.ആർ.ഒ.യുടെ നീക്കം. 27 വർഷത്തോളം വിജയ്‌യുടെ പിആർഒ ആയിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ ചേർന്നു. ടിവികെയിലെ വിജയ്‌യുടെ ഏകാധിപത്യമാണു പ്രശ്നമെന്ന് സെൽവകുമാർ കുറ്റപ്പെടുത്തി. പിതാവ് എസ്.എ. ചന്ദ്രശേഖറിന് പോലും പാർട്ടിയിൽ വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.