ലഖ്‌നൗ: ദാദ്രിയിലെ മുഹമ്മദ് അഖ്‍ലഖിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്ന കേസിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ അപേക്ഷ കോടതി തള്ളി. ഗ്രേറ്റർ നോയിഡയിലെ സൂരജ്പുർ കോടതിയാണ് സർക്കാരിന്റെ ഹർജി തള്ളിക്കളഞ്ഞത്. സർക്കാരിന്റെ അപേക്ഷയ്ക്ക് നിയമപരമായ അടിസ്ഥാനമില്ലെന്ന് കോടതി നിരീക്ഷിച്ചു.(Akhlaq murder case, setback for UP government)
കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ കോടതി നിർദ്ദേശം നൽകി. ഇനിമുതൽ ദിവസേന വാദം കേട്ട് വിചാരണ പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ബിജെപി നേതാവിന്റെ മകൻ ഉൾപ്പെടെയുള്ള 18 പ്രതികൾക്കെതിരായ കുറ്റപത്രം പിൻവലിക്കാനാണ് നവംബർ മാസത്തിൽ യുപി സർക്കാർ അപേക്ഷ നൽകിയത്. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് ഈ നീക്കമെന്നായിരുന്നു സർക്കാരിന്റെ വാദം.
2015 സെപ്റ്റംബർ 28-നാണ് യുപിയിലെ ദാദ്രിയിൽ അഖ്‍ലഖിന്റെ വീട്ടിൽ പശു ഇറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഒരുകൂട്ടം ആളുകൾ അദ്ദേഹത്തെയും മകൻ ഡാനിഷിനെയും വീട്ടിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ചത്. മർദ്ദനമേറ്റ അഖ്‍ലഖ് കൊല്ലപ്പെടുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.