

ന്യൂഡൽഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 2015-ൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ കേസിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സി.പി.എം. നേതാവ് ബൃന്ദ കാരാട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തെഴുതി. യു.പി. സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും നീതിന്യായ പ്രക്രിയ അട്ടിമറിക്കാനാണ് ശ്രമമെന്നും അവർ കത്തിൽ ആരോപിച്ചു.(Akhlaq murder case, Brinda Karat writes to President over UP government's move)
കേസ് പിൻവലിക്കുന്നതിന് പ്രതികൾക്കനുകൂലമായി ഗവർണർ രേഖാമൂലം അനുമതി നൽകിയിട്ടുണ്ടെന്ന് ബൃന്ദ കാരാട്ട് ആരോപിച്ചു. നീതിന്യായ പ്രക്രിയകളെ അട്ടിമറിക്കാനും കേസ് പൂർണ്ണമായും പിൻവലിക്കാനുമുള്ള നിയമവിരുദ്ധവും അന്യായവുമായ ശ്രമവുമായി മുന്നോട്ട് പോകാൻ യു.പി. സർക്കാരിന് ഗവർണർ അനുമതി നൽകിയത് രാഷ്ട്രീയ പ്രേരിതമാണ്. ഗവർണറുടെ അനുമതിയോടെ കേസ് പിൻവലിക്കാൻ സർക്കാർ ഗ്രേറ്റർ നോയിഡ ജില്ലാ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതായും അവർ വ്യക്തമാക്കി.
2015 സെപ്റ്റംബർ 28-നാണ് ഉത്തർപ്രദേശിലെ ബിസഹാദ സ്വദേശിയായ മുഹമ്മദ് അഖ്‌ലാഖിനെ പശുവിനെ അറുത്തുവെന്ന വ്യാജപ്രചാരണത്തെ തുടർന്ന് ജനക്കൂട്ടം വീട് വളഞ്ഞ് ആക്രമിച്ചത്. അഖ്‌ലാഖിനെയും മകൻ ഡാനിഷിനെയും വീട്ടിൽ നിന്ന് വലിച്ചിഴച്ച് ആക്രമിക്കുകയും, തുടർന്ന് അഖ്‌ലാഖ് കൊല്ലപ്പെടുകയും ചെയ്തു. ഇരയുടെ മകൾ തെളിവ് നൽകുകയും എല്ലാ പ്രതികളെയും പേര് പറഞ്ഞ് തിരിച്ചറിയുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ മകൻ ഡാനിഷ് ഇന്നും പൂർണ്ണമായി സുഖം പ്രാപിച്ചിട്ടില്ലെന്നും മുറിവുകളുടെ ആഘാതം ഇപ്പോഴുമുണ്ടെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.
പ്രതികൾക്കെതിരായ തെളിവുകൾ കോടതിയിൽ ഹാജരാക്കുകയും കേസ് പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് യു.പി. സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. കേസ് പിൻവലിക്കാൻ സർക്കാർ കോടതിയിൽ ഉന്നയിച്ച ന്യായീകരണങ്ങളെയും ബൃന്ദ കാരാട്ട് വിമർശിച്ചു. ആക്രമണത്തിന് ലാത്തികളാണ് ഉപയോഗിച്ചതെന്നും തോക്കുകളല്ലെന്നും, ഇരയുമായി വ്യക്തിപരമായ ശത്രുത ഉണ്ടായിരുന്നില്ലെന്നും, കേസ് തുടരുന്നത് സാമുദായിക അനൈക്യത്തിന് കാരണമാകുമെന്നും ഇതിൽ പറയുന്നു.
സാക്ഷികൾക്ക് ഹാജരാകാൻ നോട്ടീസ് നൽകാതെ പ്രോസിക്യൂഷൻ കേസ് വൈകിപ്പിക്കുകയാണെന്ന ആരോപണവും കത്തിൽ ഉന്നയിച്ചിട്ടുണ്ട്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ബൃന്ദാ കാരാട്ട് രാഷ്ട്രപതിയോട് അഭ്യർഥിച്ചു.