ന്യൂഡൽഹി: അജിത് പവാറിന്റെ ഭൗതിക ശരീരം പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രി നരേന്ദ്രമോദി ശരദ് പവാറിനോട് അനുശോചനം അറിയിച്ചു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ VI-SSK എന്ന ചാർട്ടേഡ് വിമാനം തകർന്നുവീണത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുമായി സിവിൽ ഏവിയേഷൻ മന്ത്രാലയം.(Ajit Pawar’s mortal remains taken to Vidya Pratishthan ground for public to pay homage)
രാവിലെ 08:18ന് വിമാനം ആദ്യമായി ബാരാമതി എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടു. ബാരാമതിയിൽ നിന്ന് 30 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപ്പോൾ വിമാനം.
കാറ്റ് ശാന്തമാണെന്നും ദൃശ്യപരത 3,000 മീറ്ററാണെന്നും എടിസി അറിയിച്ചു. തുടർന്ന് പൈലറ്റിന്റെ വിവേചനാധികാരത്തിൽ താഴേക്ക് ഇറങ്ങാൻ അനുമതി നൽകി. വിമാനം റൺവേ 11-ലേക്ക് അടുത്തെങ്കിലും റൺവേ വ്യക്തമായി കാണുന്നില്ലെന്ന് പൈലറ്റ് റിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്ന് ലാൻഡിംഗ് ഒഴിവാക്കി വിമാനം വീണ്ടും ഉയർത്തി.
രണ്ടാമതും ലാൻഡിംഗിനായി വിമാനം താഴ്ന്നു. റൺവേ കാണുമ്പോൾ അറിയിക്കാൻ എടിസി നിർദ്ദേശം നൽകി. 08:42 ന് റൺവേയുമായി ദൃശ്യബന്ധം സ്ഥാപിച്ചുവെന്ന് പൈലറ്റ് എടിസിയെ അറിയിച്ചു. 08:43 ന് വിമാനത്തിന് ലാൻഡിംഗിനുള്ള അനുമതി നൽകി. എന്നാൽ വിമാനത്തിൽ നിന്ന് മറുപടിയൊന്നും ലഭിച്ചില്ല. 08:44ന് റൺവേയുടെ അരികിൽ വൻതോതിൽ തീജ്വാലകൾ ഉയരുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു.
ബാരാമതി വിമാനത്താവളത്തിലെ റൺവേ 11-ന്റെ ഇടതുവശത്തായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടമായി വിമാനം ഇടിച്ചിറങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് പഠിക്കാൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രത്യേക അന്വേഷണം ആരംഭിച്ചു. വിദഗ്ധ സംഘം ബാരാമതിയിലേക്ക് തിരിച്ചിട്ടുണ്ട്. അജിത് പവാറിനൊപ്പം രണ്ട് സ്റ്റാഫ് അംഗങ്ങൾ, ഒരു പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ (PSO), രണ്ട് പൈലറ്റുമാർ എന്നിവർക്കും ഈ ദുരന്തത്തിൽ ജീവൻ നഷ്ടമായി.