

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായുഗുണനിലവാരം അതീവ ഗുരുതരമായ നിലയിലേക്ക് ഉയർന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ കണക്കുകൾ പ്രകാരം, വായുഗുണനിലവാര സൂചിക ശരാശരി 391 ആയി രേഖപ്പെടുത്തി. ഇത് ഡൽഹിയിൽ ശ്വസിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരമാകുന്ന അവസ്ഥയാണ് സൂചിപ്പിക്കുന്നത്.(Air quality in Delhi is extremely poor, nation's capital in suffocation )
ഡൽഹിയിലെ 39 വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽ 23 ഇടത്തും എയർ ക്വാളിറ്റി ഇൻഡക്സ് 400-ന് മുകളിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന എക്യുഐ രേഖപ്പെടുത്തിയത് ബവാനയിലാണ്, അവിടെ സൂചിക 436-ൽ എത്തി നിൽക്കുന്നു.
നിലവിൽ നഗരത്തിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിലെ മലിനീകരണ നിയന്ത്രണ നടപടികൾ തുടരുകയാണ്. എക്യുഐ 400-ന് മുകളിൽ എത്തിയാൽ ആക്ഷൻ പ്ലാൻ മൂന്നാം ഘട്ടം നടപ്പിലാക്കും. വാഹനത്തിരക്ക് കുറയ്ക്കുന്നതിലൂടെ മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി സർക്കാർ ജീവനക്കാരുടെ ഷിഫ്റ്റ് സമയങ്ങളിൽ മാറ്റം വരുത്തിയിരുന്നു.
ഡൽഹി സർക്കാരിൻ്റേയും മുനിസിപ്പൽ കോർപ്പറേഷന്റേയും ജീവനക്കാർക്കായി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് സമയമാറ്റം നിർദേശിച്ചത്. ഈ സമയമാറ്റം നവംബർ 15 മുതൽ ഫെബ്രുവരി 15 വരെ മൂന്നുമാസത്തേക്കാണ് നടപ്പാക്കുക. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് എക്യുഐ 400 കടന്നത്. ഈ നില തുടർന്നാൽ ഈ മാസം തന്നെ ഡൽഹി അതീവ ഗുരുതര വിഭാഗത്തിലേക്ക് കടന്നേക്കും.