ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിൽ വായു മലിനീകരണത്തിനെതിരെ നടന്ന പ്രതിഷേധം മാവോവാദി ബന്ധത്തിൻ്റെ പേരിൽ വിവാദത്തിലായി. പ്രതിഷേധക്കാർ മാവോവാദി നേതാവ് മാദ്വി ഹിദ്മയുടെ ചിത്രമുള്ള പ്ലക്കാർഡുകളുമായി എത്തിയതാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചത്.(Air pollution protest at India Gate in controversy, BJP alleges Maoist links)
'കോർഡിനേഷൻ ഫോർ ക്ലീൻ എയർ കമ്മിറ്റി' എന്ന പേരിലാണ് ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് മുന്നിൽ ജെ.എൻ.യു., ഡൽഹി സർവകലാശാല വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധം സംഘടിപ്പിച്ചത്. റോഡ് ഉപരോധിച്ചുകൊണ്ട് നടന്ന സമരത്തിൽ മാവോവാദി നേതാവ് മാദ്വി ഹിദ്മയുടെ അടക്കം ചിത്രമുള്ള പോസ്റ്ററുകൾ വിദ്യാർത്ഥികൾ ഉയർത്തുകയും അവർക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
വായു മലിനീകരണത്തിൻ്റെ മറവിൽ മാവോവാദി ആശയങ്ങൾക്കും തീവ്ര കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കും പ്രചാരണം നൽകുന്നുവെന്നാണ് പ്രധാന വിമർശനം. ഇത്തരത്തിൽ ചില 'ജെൻസി' (Gen Z) പ്രക്ഷോഭങ്ങൾ ഇന്ത്യയിൽ നടത്താൻ ശ്രമം നടക്കുന്നുണ്ടോ എന്ന സംശയമാണ് ബി.ജെ.പി. ഉന്നയിക്കുന്നത്.
ഒരു കൂട്ടം ആളുകൾ 'മാദ്വി ഹിദ്മ അമർ രഹേ' (മാദ്വി ഹിദ്മ നീണാൾ വാഴട്ടെ) എന്ന് മുദ്രാവാക്യം വിളിച്ചു. 'ബിർസ മുണ്ട മുതൽ മാദ്വി ഹിദ്മ വരെ, നമ്മുടെ വനങ്ങളുടെയും പരിസ്ഥിതിയുടെയും പോരാട്ടം തുടരും' എന്ന് എഴുതിയ പോസ്റ്ററും ദൃശ്യങ്ങളിലുണ്ട്. അനുമതിയില്ലാതെ ഏകദേശം ഒരു മണിക്കൂറോളം റോഡിന് നടുവിൽ ഇരുന്ന് പ്രതിഷേധം നടത്തിയ വിദ്യാർത്ഥികളെ ഒഴിപ്പിക്കാനെത്തിയ പോലീസിനെ ആക്രമിച്ച സംഭവവും ഉണ്ടായി.
പോലീസ് ഇടപെട്ട് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ, പ്രതിഷേധക്കാർ മുളക് സ്പ്രേ (പെപ്പർ സ്പ്രേ) പ്രയോഗിച്ച് അക്രമാസക്തരാവുകയും മൂന്നോ നാലോ പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസിനെ ആക്രമിച്ച സംഭവത്തിൽ 15 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത ദിവസം ഇവരെ കോടതിയിൽ ഹാജരാക്കും. പരിക്കേറ്റ ഉദ്യോഗസ്ഥർ റാം മനോഹർ ലോഹ്യ (ആർ.എം.എൽ.) ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.