ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം വീണ്ടും രൂക്ഷമാകുന്നു. വായു ഗുണനിലവാരം (എ.ക്യു.ഐ.) ഇപ്പോഴും 'വളരെ മോശം' വിഭാഗത്തിൽ തുടരുകയാണ്. ഇന്ന് രേഖപ്പെടുത്തിയ ശരാശരി എ.ക്യു.ഐ. 362 ആണ്. ഈ സാഹചര്യത്തിൽ ഔട്ട്ഡോർ കായിക വിനോദങ്ങൾ നിയന്ത്രിക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.(Air pollution in Delhi worsens, Toxic froth in Yamuna)
വായു മലിനീകരണത്തിനൊപ്പം യമുനാ നദിയിലെ വിഷപ്പത വീണ്ടും രൂക്ഷമാകുന്നത് സർക്കാരിന് തലവേദനയായിരിക്കുകയാണ്. ഛഠ് പൂജയോട് അനുബന്ധിച്ച് രാസവസ്തുക്കൾ തളിച്ച് നേരത്തെ നദിയിലെ പത നീക്കം ചെയ്തിരുന്നു. വീണ്ടും പത അടിഞ്ഞുകൂടിയ സാഹചര്യത്തിൽ, സ്പീഡ് ബോട്ടുകൾ ഉപയോഗിച്ച് പത നീക്കം ചെയ്യാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. ബോട്ടുകൾ വിഷപ്പതയ്ക്കു മുകളിലൂടെ ഓടിച്ച് പത അലിയിച്ച് കളയാനാണ് അധികൃതർ ശ്രമിക്കുന്നത്.
യമുനയിലെ വിഷപ്പതയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായതിന് പിന്നാലെയാണ് സർക്കാർ ഈ അടിയന്തിര നീക്കം ആരംഭിച്ചത്. വായു മലിനീകരണവും ജലമലിനീകരണവും ഒരുപോലെ ഡൽഹിയുടെ ആരോഗ്യത്തിന് ഭീഷണിയായി തുടരുകയാണ്.