ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദിച്ച എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ ഡൽഹി പോലീസ് കേസെടുത്തു. പൈലറ്റ് വീരേന്ദർ സെജ്‌വാളിനെതിരെയാണ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ ഇയാളെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.(Air India Express pilot booked for assaulting passenger)
ഡിസംബർ 19-ന് ഡൽഹി വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിലായിരുന്നു സംഭവം. സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ അങ്കിത് ധവാനും കുടുംബവും സെക്യൂരിറ്റി പരിശോധനയ്ക്കായി കാത്തുനിൽക്കുകയായിരുന്നു. കൂടെ നാല് മാസം പ്രായമുള്ള കുഞ്ഞുള്ളതിനാൽ ജീവനക്കാർക്കുള്ള വരിയിലൂടെ പോകാൻ വിമാനത്താവള അധികൃതർ ഇവർക്ക് അനുമതി നൽകി. എന്നാൽ, ഈ വരിയിലൂടെ എത്തിയ പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാർ തങ്ങളെ മറികടന്നു പോകുന്നത് അങ്കിത് ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്.
തർക്കത്തിനിടെ നിയന്ത്രണം വിട്ട പൈലറ്റ് വീരേന്ദർ സെജ്‌വാൾ അങ്കിതിനെ അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തു. മർദനത്തിൽ അങ്കിതിന്റെ മൂക്കിനും വായയ്ക്കും പരിക്കേറ്റ് രക്തം വന്നു. തന്റെ ഏഴ് വയസ്സുകാരിയായ മകളുടെയും നാല് മാസം പ്രായമുള്ള കുഞ്ഞിന്റെയും മുന്നിൽ വെച്ചാണ് മർദനമുണ്ടായതെന്നും ഇത് കുട്ടികൾക്ക് വലിയ മാനസികാഘാതമുണ്ടാക്കിയെന്നും അങ്കിത് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.