ന്യൂഡൽഹി: വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരനെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് സീനിയർ പൈലറ്റ് വീരേന്ദർ സെജ്‌വാളിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 19-ന് നടന്ന സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് നടപടി. എന്നാൽ, മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.(Air India Express pilot arrested for assaulting passenger)
ഡൽഹി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലായിരുന്നു കേസിനാസ്പദമായ സംഭവം. അങ്കിത് ധവാൻ എന്ന യാത്രക്കാരനും കുടുംബവുമാണ് പൈലറ്റിന്റെ മർദനത്തിനിരയായത്. യാത്ര ചെയ്യാനെത്തിയ അങ്കിത് ധവാനും കുടുംബവും സെക്യൂരിറ്റി പരിശോധനയ്ക്കായി കാത്തുനിൽക്കുകയായിരുന്നു. നാല് മാസം പ്രായമുള്ള കുഞ്ഞ് കൂടെയുണ്ടായിരുന്നതിനാൽ ജീവനക്കാർക്കുള്ള വരിയിലൂടെ പോകാൻ അധികൃതർ ഇവരോട് നിർദ്ദേശിച്ചു.
ഈ വരിയിൽ നിൽക്കുമ്പോൾ എയർ ഇന്ത്യ എക്‌സ്‌പ്രസ് പൈലറ്റായ വീരേന്ദർ സെജ്‌വാളും സഹപ്രവർത്തകരും വരി തെറ്റിച്ച് പോകാൻ ശ്രമിച്ചത് അങ്കിത് ചോദ്യം ചെയ്തു. ഇതേത്തുടർന്നുണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. അങ്കിതിന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു.