ഹൈദരാബാദ്: തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് ഹൈദരാബാദിൽ നിന്നും പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിംഗിനിടെ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലെ സുപ്രധാന ഭാഗമായ നോസ് വീലിന് ഉണ്ടായ സാങ്കേതിക തകരാറാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.(Air India Express flight bound for Phuket narrowly escapes accident)
വിമാനത്തിലുണ്ടായിരുന്ന 133 യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിൽപ്പെട്ടത് എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിംഗ് 737-മാക്സ് 8 വിമാനമാണ്.
രാവിലെ 6.42-ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട വിമാനം, തായ് സമയം രാവിലെ 11.40-ഓടെയാണ് ഫുക്കറ്റിലെത്തിയത്. ലാൻഡിംഗിന് ശേഷം വിമാനം റൺവേയിൽ കുടുങ്ങിയതിനെ തുടർന്ന് ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു. ഇന്ന് വൈകുന്നേരം വരെ റൺവേ അടച്ചിടുമെന്നാണ് റിപ്പോർട്ട്.

