

ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വ്യോമസേനയുടെ മൈക്രോലൈറ്റ് പരിശീലന വിമാനം തകർന്നു വീണു. നഗരത്തിലെ കെ.പി കോളേജിന് സമീപമുള്ള കുളത്തിലേക്കാണ് വിമാനം പതിച്ചത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വ്യോമസേനയുടെ മൈക്രോലൈറ്റ് വിഭാഗത്തിൽപ്പെട്ട ചെറിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന് എൻജിൻ തകരാർ അനുഭവപ്പെടുകയും നിയന്ത്രണം നഷ്ടമാവുകയുമായിരുന്നുവെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. ജനവാസ മേഖലയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് തകരാർ ശ്രദ്ധയിൽപ്പെട്ടതെങ്കിലും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടൽ മൂലം വിമാനം കുളത്തിലേക്ക് ഇറക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി.
വിമാനം തകർന്നു വീഴുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് അഗ്നിശമന സേനയും പോലീസും വ്യോമസേനാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെക്കുറിച്ച് വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വിമാനാവശിഷ്ടങ്ങൾ കുളത്തിൽ നിന്ന് പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.