ന്യൂഡൽഹി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത ലണ്ടനിലെ മോർച്ചറി ജീവനക്കാർക്ക് അപകടകരമാം വിധം ഉയർന്ന നിലയിലുള്ള വിഷ രാസവസ്തു ബാധയേറ്റതായി റിപ്പോർട്ട്. വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലെ ജീവനക്കാർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.(Ahmedabad plane crash, Dangerous chemical presence in bodies)
ലണ്ടനിലേക്ക് അയച്ച മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചേർത്ത രാസവസ്തുക്കളുടെ അളവ് ഉയർന്ന നിലയിലായിരുന്നുവെന്ന് ഇൻക്വസ്റ്റിനു നേതൃത്വം നൽകിയ പ്രൊഫസർ ഫിയോന വിൽകോക്സ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന അളവിലുള്ള ഫോർമലിൻ വിഷലിപ്തമാവുകയും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യും.
കാർബൺ മോണോക്സൈഡിന്റെയും സയനൈഡിന്റെയും സാന്നിധ്യമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്ന് വിദഗ്ദ്ധാഭിപ്രായം തേടുകയും അപകടസാധ്യത ലഘൂകരിക്കുന്നതിനുള്ള സംവിധാനങ്ങൾ മോർച്ചറിയിൽ ഏർപ്പെടുത്തുകയും ചെയ്തു. പാരിസ്ഥിതിക നിരീക്ഷണം, ശ്വസനോപകരണങ്ങൾ, മറ്റ് അനുയോജ്യമായ ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം ഇതിൽ ഉൾപ്പെടുന്നു.
മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാൻ, പ്രത്യേകിച്ച് വിദേശത്ത് നിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമ്പോൾ, ഫോർമാലിൻ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും, ആവശ്യമായ മുൻകരുതലുകൾ പതിവായി ലഭ്യമാകാറില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജൂൺ 12-ന് ലണ്ടനിലേക്കുള്ള ബോയിങ് 787 എയർ ഇന്ത്യ വിമാനം തകർന്നുവീണ അപകടത്തിൽ 53 ബ്രിട്ടീഷ് പൗരന്മാരടക്കം 242 പേരാണ് കൊല്ലപ്പെട്ടത്.