ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിനു പിന്നാലെ, ജയ്ഷെ മുഹമ്മദ് ഭീകരർ ഇന്ത്യയ്‌ക്കെതിരെ മറ്റൊരു ആക്രമണം നടത്താൻ ചാവേർ സ്ക്വാഡിനെ തയ്യാറാക്കുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഈ ആക്രമണങ്ങൾക്കായി ഭീകര സംഘടന ഡിജിറ്റൽ മാർഗങ്ങളിലൂടെ വ്യാപകമായി ഫണ്ട് സ്വരൂപിക്കുന്നതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.(After the Delhi blast, is Jaish-e-Mohammed preparing a suicide bomber squad against India again?)
'സാഡാപേ' (SadaPay) എന്ന പാകിസ്താൻ ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ മാർഗങ്ങളിലൂടെ ഫണ്ട് സ്വരൂപിക്കാൻ ജയ്ഷെ നേതാക്കൾ ആഹ്വാനം ചെയ്തതായാണ് വിവരം. ഒരു വ്യക്തിയിൽ നിന്ന് 6,400 രൂപയാണ് സംഭാവനയായി കണക്കാക്കപ്പെടുന്നത്. ഭീകരർക്ക് ആവശ്യമായ ഷൂസ്, കമ്പിളി സോക്സ്, മെത്ത, കൂടാരം തുടങ്ങിയ വസ്തുക്കൾ വാങ്ങാനാണ് ഈ തുക ഉപയോഗിക്കുന്നത്.
ഈ ഡിജിറ്റൽ ഫണ്ടിങ് ശൃംഖലയെക്കുറിച്ച് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയ്ഷെ മുഹമ്മദ് സ്ത്രീകൾ നയിക്കുന്ന ഒരു ആക്രമണത്തിനും പദ്ധതിയിടുന്നുണ്ടാകാമെന്നും റിപ്പോർട്ടുകളുണ്ട്. ഭീകര നേതാവ് മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ ആണ് ജയ്ഷെയുടെ വനിതാ യൂണിറ്റിനെ നയിക്കുന്നത്. 'ഓപ്പറേഷൻ സിന്ദൂറിന്' ശേഷമാണ് ഈ വനിതാ സംഘം രൂപീകരിച്ചത്.
ഡൽഹി സ്ഫോടനത്തിലെ പ്രധാന പ്രതികളിലൊരാളായ ഡോ. ഷഹീൻ സയീദ്, ആക്രമണത്തിന് ധനസഹായം നൽകിയിരിക്കാമെന്നും സൂചനയുണ്ട്. ഇവർ 'ജമാഅത്തുൾ മൊമിനാത്ത്' എന്ന യൂണിറ്റിലെ അംഗമാണ്. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അതീവ ജാഗ്രതയിലാണ്.