ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ് അധിർ രഞ്ജൻ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയെ മുൻകൂട്ടി അറിയിക്കാതെ നടത്തിയ ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.(Adhir Ranjan Chowdhury-Modi meeting shocks Congress)
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ബംഗാളി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്താനാണ് താൻ എത്തിയതെന്നും അധിർ രഞ്ജൻ വ്യക്തമാക്കി. ബംഗാളി സംസാരിക്കുന്നവരെല്ലാം ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണെന്ന തെറ്റായ ധാരണ പല ബിജെപി ഭരണ സംസ്ഥാനങ്ങളിലുമുണ്ട്. ഇത് തൊഴിലാളികൾക്കെതിരായ അക്രമങ്ങൾക്ക് കാരണമാകുന്നു.
ഒഡീഷയിലെ സംബൽപൂരിൽ മുർഷിദാബാദ് സ്വദേശി ജുവൽ റാണ കൊല്ലപ്പെട്ട സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ബിഡി ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം 'നുഴഞ്ഞുകയറ്റക്കാരൻ' എന്ന ആരോപണത്തിലേക്ക് മാറുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. മുംബൈയിൽ രണ്ട് ബംഗാളി തൊഴിലാളികളെ അനധികൃത നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതും കത്തിൽ പരാമർശിച്ചു. ബംഗാളിലെ മതുവ വിഭാഗം നേരിടുന്ന വോട്ടർ പട്ടികയിലെ ക്രമക്കേടുകളും ആശങ്കകളും അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
നിലവിൽ ബംഗാൾ കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലുള്ള അധിർ രഞ്ജൻ, ഹൈക്കമാൻഡിനെ അറിയിക്കാതെ മോദിയെ കണ്ടത് പാർട്ടിയിൽ വലിയ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിനോടുള്ള അദ്ദേഹത്തിന്റെ കടുത്ത വിരോധം ദേശീയതലത്തിൽ പലപ്പോഴും കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു.