ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ നടി രന്യാ റാവുവിന് 102 കോടി പിഴയിട്ട് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. കേസില്‍ നടിക്ക് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 102 കോടി രൂപ പിഴ ചുമത്തിയതായി ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. അവര്‍ക്കൊപ്പം മറ്റ് മൂന്ന് പേര്‍ക്കും 50 കോടിയിലധികം രൂപ പിഴ ചുമത്തി.
ചൊവ്വാഴ്ച ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ എത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ മൂന്നുപേര്‍ക്കും 250 പേജ് വരുന്ന നോട്ടീസും 2,500 പേജ് വരുന്ന മറ്റ് രേഖകളം കൈമാറി. ഇത്രയുമധികം രേഖകളടങ്ങിയ നോട്ടീസ് തയ്യാറാക്കുന്നത് തങ്ങളെ സംബന്ധിച്ച് ഭഗീരഥ പ്രയത്‌നമായിരുന്നുവെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ പറഞ്ഞു.
14.2 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മാര്‍ച്ച് നാലാം തീയതിയാണ് രന്യ ബംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റിലായത്. ദുബായില്‍ നിന്ന് മടങ്ങിയെത്തുന്ന സമയത്താണ് നടി പിടിയിലായത്. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചും നടി സ്വര്‍ണം കടത്താന്‍ ശ്രമിച്ചു എന്നതാണ് കേസ്.
കേസിൽ ഒന്നിലധികം പ്രതികൾ ഉൾപ്പെടുന്നുണ്ട്. 72.6 കിലോഗ്രാം സ്വർണം കടത്തിയതിന് തരുൺ കൊണ്ടൂരു രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി 62 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. 63.61 കിലോഗ്രാം സ്വർണം കടത്തിയതിന് കുറ്റക്കാരായ സാഹിൽ ജെയിനും ഭരത് ജെയിനും 53 കോടി രൂപ വീതം പിഴ അടയ്ക്കാൻ കോടതി വിധിച്ചു.