ന്യൂഡൽഹി: ഹരിയാന തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 'സർക്കാർ ചോരി' ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി രംഗത്തെത്തി. കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.(Accept defeats, BJP responds to Rahul Gandhi)
"ഇതാണോ ആറ്റം ബോംബ്?" എന്ന് ചോദിച്ച കിരൺ റിജിജു, പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കാതെ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് പരാതി നൽകുന്നതിന് പകരം രാഹുൽ ഗാന്ധി കരയുകയാണ്. വോട്ടർ പട്ടിക എല്ലാവർക്കും ലഭിക്കുന്നതാണ്. പരാതി ഉണ്ടെങ്കിൽ അറിയിക്കാൻ വ്യവസ്ഥയുണ്ട്. എസ്.ഐ.ആർ. (തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം) ഇതാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഹാറിൽ രാഹുൽ വന്ന് പ്രചാരണം നടത്തിയ ശേഷം സ്ഥാനാർഥികൾ തോൽവി ഭയക്കുകയാണ്. ജനാധിപത്യത്തിൽ പരാജയം അംഗീകരിക്കുക എന്നത് മര്യാദയാണ്. ഹരിയാന കോൺഗ്രസിലെ നേതാവ് തന്നെ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് തോൽക്കുമെന്ന് പറഞ്ഞതാണ്. അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവെച്ച നേതാക്കൾ, നേതാക്കൾ തമ്മിലുള്ള പോര് വെളിപ്പെടുത്തിയിരുന്നു, അദ്ദേഹം വിമർശിച്ചു.
രാഹുൽ നയിച്ചാൽ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ബിജെപി കഠിനമായി പരിശ്രമിക്കുന്നു. അതുകൊണ്ടാണ് വിജയിക്കുന്നത്. പോളിങ് ബൂത്തിൽ ഏജന്റുമാർ ഉണ്ടാകും. നിരീക്ഷകർ ഉണ്ടാകും. ഇവർ നടപടികൾ നിരന്തരം പരിശോധിക്കുന്നതാണെന്നും കിരൺ റിജിജു പറഞ്ഞു.