

മുംബൈ: സമാജ്‌വാദി പാർട്ടി മഹാരാഷ്ട്ര പ്രസിഡന്റ് അബു ആസ്മി ദേശീയ ഗാനമായ വന്ദേമാതരം ആലപിക്കാൻ വിസമ്മതിച്ചത് രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. താൻ അല്ലാഹുവിൽ വിശ്വസിക്കുന്നുവെന്നും മറ്റൊന്നിനെയും ആരാധിക്കാൻ കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് അദ്ദേഹം തന്റെ വിസമ്മതം പ്രഖ്യാപിച്ചത്. പ്രതിഷേധിച്ച്, മുംബൈയിലെ ആസ്മിയുടെ വസതിക്ക് പുറത്ത് നിരവധി ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
പ്രതിഷേധക്കാർക്ക് മറുപടി നൽകുന്നതിനിടെ അബു ആസ്മി തന്റെ നിലപാട് വ്യക്തമാക്കി. "അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരാൾക്ക് സ്വന്തം അമ്മയെ പോലും ആരാധിക്കാൻ കഴിയില്ല, അതിനാൽ മറ്റാരെയും ആരാധിക്കുന്നതിനെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല," അദ്ദേഹം പറഞ്ഞു. ഇസ്ലാം മതം അനുസരിച്ച് അല്ലാഹുവിൽ മാത്രം വിശ്വസിക്കുന്നവർക്ക് ഭൂമിയെയോ സൂര്യനെയോ ആരാധിക്കാൻ കഴിയില്ല. ഇഷ്ടപ്പെടുന്നവർക്ക് പാടാം, എന്നാൽ മതവിശ്വാസികളായ മുസ്ലീങ്ങൾക്ക് മറ്റാരെയും ആരാധിക്കാൻ കഴിയില്ലെന്ന് അസ്മി കൂട്ടിച്ചേർത്തു. അതേസമയം, എംഎൽഎ രാജ് കെ. പുരോഹിത് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ 'വന്ദേമാതരം', 'ഭാരത് മാതാ കീ ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധിച്ചു. 'വന്ദേമാതരം ചൊല്ലണം, രാജ്യത്തെ ബഹുമാനിക്കണം. നിങ്ങൾക്ക് രാജ്യത്തോട് സ്നേഹമില്ലെങ്കിൽ, പാകിസ്ഥാനിലേക്ക് പോകുക... നിങ്ങൾ ഈ രാജ്യത്താണ് താമസിക്കുന്നത്, ഇവിടുത്തെ എം.എൽ.എയാണ്,' എന്നി വിമർശനങ്ങൾ അബു ആസ്മിക്ക് നേരെ ഉയർന്നിരുന്നു.
Summary: Samajwadi Party leader and Maharashtra President, Abu Azmi, ignited a major controversy by refusing to sing the national song, Vande Mataram, on its 150th anniversary, citing his religious beliefs.