
പട്ന : ബീഹാർ തലസ്ഥാനമായ പട്നയോട് ചേർന്നുള്ള ദുൽഹിൻബസാർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു സ്ത്രീയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് രാത്രി, മൂന്ന് അക്രമികൾ ചേർന്ന്, മലമൂത്ര വിസർജ്ജനത്തിന് വീടിനു പുറത്തിറങ്ങിയ യുവതിയെ ബലമായി പിടികൂടി വയലിൽ എത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്.
ക്രൂര പീഡനത്തിന് പിന്നാലെ , എങ്ങനെയോ ആ സ്ത്രീ വീട്ടിലെത്തി വീട്ടുകാരെ സംഭവം അറിയിച്ചു. തുടർന്ന് കുടുംബം പ്രതികൾക്കെതിരെ പോലീസ് സ്റ്റേഷനിൽ കേസ് നൽകി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഒരു പ്രത്യേക സംഘം രൂപീകരിച്ചു. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ പ്രദേശവാസികളായ അരവിന്ദ്, ധർമ്മേന്ദ്ര, കുന്ദൻ എന്നീ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് 15 ന് രാത്രിയിലാണ് മൂന്ന് പ്രതികളും കുറ്റകൃത്യം നടത്തിയതെന്ന് പട്ന വെസ്റ്റ് സിറ്റി എസ്പി ഭാനു പ്രതാപ് സിംഗ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യാൻ ഒരു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഈ കേസിൽ നടപടി സ്വീകരിച്ച സംഘം അർവാൾ, ദുൽഹിൻ ബസാർ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. ഇരയുടെ വൈദ്യപരിശോധന നടന്നുവരികയാണ്, റിപ്പോർട്ട് വന്നതിനുശേഷം തുടർനടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.