
മംഗളൂരു: ആഴക്കടൽ മത്സ്യബന്ധനത്തിനിടെ മീനിന്റെ കൂർത്ത ചുണ്ട് വയറ്റിൽ തുളച്ചുകയറിയതിനെ തുടർന്ന് ചികിത്സയിലിരുന്ന യുവാവിന് ദാരുണാന്ത്യം. കർണാടകയിലെ കാർവാർ മജാലി ദണ്ഡേബാഗ് സ്വദേശി അക്ഷയ് അനിൽ മജാലിക്കർ (31) ആണ് മരിച്ചത്. മതിയായ തുടർ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.
അപൂർവ അപകടം
കഴിഞ്ഞ ചൊവ്വാഴ്ച ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം. മത്സ്യബന്ധന ബോട്ടിലേക്ക് കടലിൽ നിന്ന് ചാടിയ 10 ഇഞ്ചോളം നീളമുള്ള മൂർച്ചയുള്ള ചുണ്ടോടുകൂടിയ മീൻ, അക്ഷയുടെ വയറ്റിൽ തറച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അക്ഷയിനെ ഉടൻ തന്നെ കാർവാറിലെ ക്രിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഡോക്ടർമാർ മുറിവ് തുന്നിച്ചേർത്ത് യുവാവിനെ ഡിസ്ചാർജ് ചെയ്തിരുന്നു.
ചികിത്സാ പിഴവെന്ന് ആരോപണം
ഡിസ്ചാർജ് ചെയ്തതിന് ശേഷവും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അക്ഷയിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, മതിയായ തുടർ ചികിത്സ ലഭിക്കാതെയാണ് യുവാവ് മരിച്ചതെന്നാണ് ആരോപണം. മരണവാർത്തയറിഞ്ഞതോടെ, ഡോക്ടർമാരുടെ അനാസ്ഥയിൽ രോഷം പ്രകടിപ്പിച്ച് നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ക്രിംസ് ആശുപത്രിക്ക് സമീപം തടിച്ചുകൂടി. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.