ബിക്കാനീർ: അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ ട്രെയിനിൽ വെച്ച് റെയിൽവേ അറ്റൻഡർമാർ കുത്തിക്കൊലപ്പെടുത്തി. ഗുജറാത്ത് സ്വദേശിയായ ജിഗർ കുമാർ ചൗധരി (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊലയാളിയായ ജുബർ മേമൻ എന്ന അറ്റൻഡറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.(A soldier on leave was stabbed to death in a dispute over a seat on a train)
ഞായറാഴ്ച രാത്രി 11 മണിയോടെ ജമ്മു താവിയിൽ നിന്ന് സബർമതിയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിൻ രാജസ്ഥാനിലെ ബിക്കാനീറിനടുത്തുള്ള ലുങ്കരൻസർ സ്റ്റേഷന് സമീപത്തെത്തിയപ്പോഴാണ് സംഭവം.
സീറ്റിനെ ചൊല്ലി സൈനികനും അറ്റൻഡർമാരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിൽ അറ്റൻഡർമാരിൽ ഒരാൾ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജിഗർ കുമാറിനെ വയറ്റിലും നെഞ്ചിലും ആഴത്തിൽ കുത്തുകയായിരുന്നു.
കുത്തേറ്റ സൈനികൻ ട്രെയിനിനകത്ത് കുഴഞ്ഞുവീണു. ട്രെയിൻ ബിക്കാനീറിൽ എത്തിയ ഉടൻ പ്രിൻസ് ബിജയ് സിംഗ് മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
കൊലയാളിയായ ജുബർ മേമനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതികളെന്ന് കരുതുന്ന മറ്റ് അറ്റൻഡർമാരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊലയ്ക്ക് ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി. യാത്രക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
കൊലപാതകം നടന്ന കോച്ച് സീൽ ചെയ്തിരിക്കുകയാണ്. യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റിയ ശേഷം ട്രെയിൻ ജോധ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ഫോറൻസിക് പരിശോധന നടത്തും. സൈന്യത്തിൽ നിന്നുള്ള പ്രതിനിധികളും കൊല്ലപ്പെട്ട സൈനികന്റെ കുടുംബാംഗങ്ങളും എത്തിയശേഷം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കും.