
കൊൽക്കത്ത : സ്മാർട്ട്‌ഫോണുകളുമായി ബന്ധപ്പെട്ട പലവിധ തട്ടിപ്പ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്, കൊൽക്കത്തയിൽ അടുത്തിടെ ഒരു ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്ക് സമ്മാനമായി പുതിയ സ്മാർട്ട്‌ഫോൺ വാങ്ങിയ ഒരു അഭിഭാഷകന് അവസാനം പോലീസ് സ്റ്റേഷൻ കയറേണ്ട അവസ്ഥ വന്നതായാണ് റിപ്പോർട്ട് (Smartphone Scam).
കൊൽക്കത്തയിലെ , സാൾട്ട് ലേക്ക് സിറ്റിയിൽ നിന്നുള്ള അഭിഭാഷകൻ തന്റെ ഭാര്യക്ക് വിവാഹ വാർഷിക ദിനത്തിൽ ഒരു സ്മാർട്ട്‌ഫോൺ സമ്മാനമായി നൽകാൻ ആഗ്രഹിച്ചു. മിഷൻ റോ എക്സ്റ്റൻഷനിലെ ഒരു കടയിൽ നിന്ന് 49,000 രൂപയ്ക്ക് ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങുകയും ചെയ്തു. പൂർണ്ണമായും സീൽ ചെയ്തതും ജിഎസ്ടി ഇൻവോയ്‌സും ഉള്ള ഫോൺ അദ്ദേഹം കൊണ്ടുവന്ന് ഭാര്യക്ക് അന്ന് രാത്രി തന്നെ സമ്മാനിച്ചു. എന്നാൽ പിന്നീട് കഥ അപ്രതീക്ഷിതമായ വഴിത്തിരിവിലേക്ക് മാറുകയായിരുന്നു.
ഫോൺ വാങ്ങി ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ഗുജറാത്ത് പോലീസ് പെട്ടെന്ന് അഭിഭാഷകന്റെ വീട്ടിലെത്തി. അഭിഭാഷകന്റെ ഭാര്യ ഉപയോഗിച്ചിരുന്ന ഫോൺ ഒരു സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണെന്ന് അവർ പറഞ്ഞു. ഫോണിന്റെ IMEI നമ്പർ ട്രാക്ക് ചെയ്ത് ആണ് അവിടെ എത്തിയതെന്നും അവർ പറഞ്ഞു.
ഈ ആരോപണങ്ങൾ കേട്ട് ദമ്പതികൾ ഞെട്ടിപ്പോയി. തങ്ങൾക്ക് ഒരു സൈബർ കുറ്റകൃത്യവുമായും ബന്ധമില്ലെന്ന് അവർ വ്യക്തമാക്കി. ഈ സംഭവത്തിൽ, അഭിഭാഷകൻ പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. അദ്ദേഹം ഫോൺ വാങ്ങിയ കടയ്‌ക്കെതിരെയും പരാതി നൽകി. അതിനുശേഷം, പോലീസ് കടയുടമയെ ചോദ്യം ചെയ്തു. എന്നിരുന്നാലും, ഈ സംഭവത്തിൽ അയാൾക്കും പങ്കില്ലെന്ന നിഗമനത്തിലേക്കാണ് പോലീസ്എത്തിയത്. ഇതോടെ, കടയുടമയ്ക്ക് ഫോൺ വിതരണം ചെയ്ത വിതരണക്കാരനെ കേന്ദ്രീകരിച്ചായി പോലീസിന്റെ അന്വേഷണം. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അവർ ശ്രമിക്കുകയാണ്.
അഭിഭാഷകന്റെ ഫോൺ പോലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഒരു സംഘമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഈ അമ്മാവന്റെ ബുദ്ധിശക്തി കണ്ട് ടെസ്‌ല തന്നെ ഞെട്ടിപ്പോയി.