
ബെംഗളൂരു: മലയാളി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കേസിൽ യുവതിയടക്കം ആറ് പേർ അറസ്റ്റിൽ. കർണാടകയിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസർകോട് സ്വദേശി സുനിൽകുമാറിനെയാണ് ആറംഗ സംഘം ഹണി ട്രാപ്പിൽ കുടുക്കിയത്. കുന്ദാപൂർ താലൂക്കിലെ കോടിയിൽ താമസിക്കുന്ന അസ്മ (43) എന്ന യുവതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയത്. സംഭവത്തിൽ യുവതിയെ കൂടാതെ ബൈന്ദൂർ താലൂക്കിലെ ബഡകെരെ സ്വദേശി സവാദ് (28) ഗുൽവാഡി സ്വദേശി സൈഫുള്ള (38) ഹാംഗ്ലൂർ സ്വദേശി മുഹമ്മദ് നാസിർ ഷെരീഫ് (36) കുംഭാസി സ്വദേശി അബ്ദുൾ സത്താർ (23) ശിവമോഗ ജില്ലയിലെ ഹൊസനഗരയിൽ താമസിക്കുന്ന അബ്ദുൾ അസീസ് (26) എന്നിവറം പിടിയിലായിട്ടുണ്ട്.
തട്ടിപ്പിനിരയായ സുനിലിനെ, തന്ത്രപൂർവ്വം കുന്താപ്പുരയിലെ താമസസ്ഥലത്ത് എത്തിച്ച യുവതി ഹണി ട്രാപ്പിൽ കുടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി പറഞ്ഞതനുസരിച്ച് താമസ സ്ഥലത്തെത്തിയ സുനിലിനെ യുവതി വീട്ടിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് ഇവിടേക്ക് സഹായികളെ വിളിച്ചുവരുത്തി. ദൃശ്യങ്ങൾ പകർത്തിയശേഷം ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. യുവാവ് പണം നൽകാൻ വിസമ്മതിച്ചതോടെ കൈവശമുണ്ടായിരുന്ന 70,000 രൂപ തട്ടിയെടുക്കുകയായിരുന്നു.ശേഷം രാത്രി വൈകിയാണ് ഇയാളെ വിട്ടയച്ചത്. യുവാവ് പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.