കർണാടകയിൽ 9 വയസുകാരന് അധ്യാപകൻ്റെ ക്രൂരമർദനം: കേസ്, നാട്ടുകാർ പ്രതിഷേധത്തിൽ | Teacher

മുത്തശ്ശിയെ ഫോണിൽ വിളിച്ചതിന്റെ പേരിലാണ് കുട്ടിയെ നിലത്തിട്ട് ചവിട്ടിയത്
കർണാടകയിൽ 9 വയസുകാരന് അധ്യാപകൻ്റെ ക്രൂരമർദനം: കേസ്, നാട്ടുകാർ പ്രതിഷേധത്തിൽ | Teacher
Published on

മൈസൂരു: കർണാടകയിലെ ചിത്രദുർഗയിൽ ഒമ്പത് വയസുകാരന് അധ്യാപകന്റെ ക്രൂര മർദനം. നായ്ക്കനഹട്ടി സംസ്കൃത വേദവിദ്യാലയത്തിലെ പ്രധാന അധ്യാപകനാണ് മുത്തശ്ശിയെ ഫോണിൽ വിളിച്ചതിന്റെ പേരിൽ കുട്ടിയെ നിലത്തിട്ട് ചവിട്ടിയത്. വീരേഷ് ഹിരാമത്ത് എന്ന അധ്യാപകനാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്.(9-year-old brutally beaten by teacher in Karnataka)

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രധാനാധ്യാപകനെതിരെ പോലീസിൽ പരാതി നൽകി. "എന്തിന് വിളിച്ചു? ആരോട് ചോദിച്ചു വിളിച്ചു?" എന്നീ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു മർദനം. ചവിട്ടേറ്റ് കുട്ടി ദയനീയമായി നിലവിളിക്കുമ്പോഴും അധ്യാപകൻ മർദനം തുടർന്നു.

വീഡിയോ പുറത്തുവന്നതോടെ ക്ഷേത്രം ട്രസ്റ്റി ഗംഗാധരപ്പ പ്രധാന അധ്യാപകനെതിരെ നായ്ക്കനഹട്ടി പോലീസിൽ പരാതി നൽകി. ഒളിവിൽപോയ അധ്യാപകനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

അതേസമയം, ക്ഷേത്രം ട്രസ്റ്റിയുടെ നടപടിയിൽ പ്രദേശത്തുകാർ സംതൃപ്തരല്ല. ഈ വിദ്യാലയം ഇനി പ്രവർത്തിക്കേണ്ട എന്ന നിലപാടിലാണ് നാട്ടുകാർ. സ്കൂൾ ഓഫീസിലേക്ക് സംഘടിച്ചെത്തിയ നാട്ടുകാർ ട്രസ്റ്റിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.

ചിത്രദുർഗ ജില്ലയിൽ ഗുരു തിപ്പെ രുദ്രസ്വാമി ക്ഷേത്രത്തിന് കീഴിൽ റെസിഡൻഷ്യൽ സ്കൂളായി പ്രവർത്തിക്കുന്ന ഇവിടെ ആദ്യ ഘട്ടത്തിൽ മുപ്പതോളം കുട്ടികളുണ്ടായിരുന്നു. എന്നാൽ പ്രധാന അധ്യാപകന്റെ ക്രൂരത ഭയന്ന് പലരും സ്കൂൾ വിട്ടുപോയി. ഇപ്പോൾ പത്തിൽ താഴെ കുട്ടികൾ മാത്രമാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. പ്രധാനാധ്യാപകൻ തങ്ങളെയും ഭീഷണിപ്പെടുത്താറുണ്ടെന്ന് മറ്റ് കുട്ടികൾ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com