ശ്രീനഗർ: ഡൽഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന ശ്രീനഗറിലെ നൗഗാം പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി വൻ സ്ഫോടനം. ഈ ദുരന്തത്തിൽ ഒമ്പത് പേർ മരണപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, സ്ഫോടനം നടത്തിയെന്ന അവകാശവാദവുമായി ജെയ്ഷെ മുഹമ്മദിൻ്റെ നിഴൽ സംഘടന രംഗത്ത് എത്തി, അട്ടിമറി സംശയിക്കുന്നുണ്ട്.(9 dead and 29 injured after massive explosion at Nowgam police station)
അതിതീവ്രമായ സ്ഫോടനത്തിൻ്റെ ശബ്ദം ഏകദേശം 30 കിലോമീറ്റർ അകലെ വരെ കേൾക്കാൻ സാധിച്ചു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ പോലീസ് സ്റ്റേഷൻ പൂർണ്ണമായും തകരുകയും സമീപ പ്രദേശങ്ങളിലെ നിരവധി വാഹനങ്ങൾ കത്തിനശിക്കുകയും ചെയ്തു. അർദ്ധരാത്രിക്ക് തൊട്ടുമുമ്പായി നിരവധി ആംബുലൻസുകളും അഗ്നിശമന സേനാ യൂണിറ്റുകളും പ്രദേശത്തേക്ക് കുതിച്ചെത്തി.
ശ്രീനഗറിൻ്റെ പ്രാന്തപ്രദേശമായ നൗഗാമിലേക്ക് മുതിർന്ന പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും എത്തിച്ചേർന്നു. പ്രദേശത്തേക്കുള്ള റോഡുകൾ അടച്ച് സുരക്ഷാ വലയത്തിലാക്കിയിരിക്കുകയാണ്.
മജിസ്‌ട്രേറ്റിൻ്റെയും ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘത്തിൻ്റെയും സാന്നിധ്യത്തിൽ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് എന്നാണ് വിവരം.
തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രൊഫഷണലുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റിന് പിന്നാലെയായിരുന്നു നവംബർ 10-ന് ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപം സ്ഫോടനം നടന്നത്. ഈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നത്. തീവ്രവാദ ഭീഷണിക്കിടയിൽ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച ഈ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.