ന്യൂഡൽഹി: പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന 88 മിനിറ്റ് നീണ്ട കൂടിക്കാഴ്ച അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി. ചീഫ് ഇൻഫർമേഷൻ കമ്മിഷണർ ഉൾപ്പെടെയുള്ള തസ്തികകളിലെ നിയമനം സംബന്ധിച്ച ചർച്ചകൾക്കായാണ് നേതാക്കൾ യോഗം ചേർന്നതെങ്കിലും, കൂടിക്കാഴ്ച ഇത്രയും നീണ്ടുനിന്നത് എം.പിമാർക്കിടയിൽ വലിയ ചർച്ചയായി.(88-minute Modi-Rahul-Shah meeting, Rumors in Parliament)
ചട്ടപ്രകാരം, പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് ഇൻഫർമേഷൻ കമ്മിഷൻ, തിരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങിയ വകുപ്പുകളിലെ പ്രധാന തസ്തികകളിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുതിർന്ന മന്ത്രി എന്ന നിലയിൽ അമിത് ഷാ എന്നിവരാണ് പങ്കെടുത്തത്.
ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച 1:07 ന് ആരംഭിച്ചു. ചർച്ച 88 മിനിറ്റോളം നീണ്ടതോടെ, നിയമനങ്ങളെ കൂടാതെ മറ്റ് സുപ്രധാന അജണ്ടകൾ എന്തെങ്കിലും ചർച്ച ചെയ്തിട്ടുണ്ടോ എന്ന് എം.പിമാർക്കിടയിൽ സംശയങ്ങളുയർന്നിരുന്നു.
ചീഫ് ഇൻഫർമേഷൻ കമ്മിഷണറുടെ നിയമനം മാത്രമല്ല, എട്ട് ഇൻഫർമേഷൻ കമ്മിഷണർമാരെയും ഒരു വിജിലൻസ് കമ്മിഷണറെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച നീണ്ടതെന്ന് പിന്നീട് അധികൃതർ വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ മുന്നോട്ടുവെച്ച എല്ലാ നിയമനങ്ങളെയും രാഹുൽ ഗാന്ധി എതിർക്കുകയും തൻ്റെ എതിർപ്പ് രേഖാമൂലം സമർപ്പിക്കുകയും ചെയ്തു. കമ്മിറ്റിക്ക് മുമ്പാകെ എത്തിയ ചുരുക്കപ്പട്ടികയിൽ ദളിത്, ആദിവാസി, ഒബിസി/ഇബിസി, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് രാഹുൽ എതിർപ്പ് പ്രകടിപ്പിച്ചത്.
നിലവിൽ സെൻട്രൽ ഇൻഫർമേഷൻ കമ്മിഷനിൽ (CIC) ഗുരുതരമായ ഒഴിവുകളുണ്ട്. മുഖ്യ വിവരാവകാശ കമ്മിഷണറുടെ ഒഴിവുൾപ്പെടെ സി.ഐ.സിയിൽ 8 ഒഴിവുകളാണ് നിലവിലുള്ളത്. സെപ്തംബർ 13-ന് ഹിരാലാൽ സാമരിയ വിരമിച്ചതു മുതൽ ചീഫ് ഇൻഫർമേഷൻ കമ്മിഷണർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ആനന്ദി രാമലിംഗം, വിനോദ് കുമാർ തിവാരി എന്നിവർ മാത്രമാണ് നിലവിൽ ഇൻഫർമേഷൻ കമ്മിഷണർമാരായി ചുമതലകൾ നിർവഹിക്കുന്നത്. സി.ഐ.സി വെബ്സൈറ്റ് അനുസരിച്ച്, 30,838 കേസുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നുണ്ട്.