ന്യൂഡൽഹി: സാങ്കേതിക അനുമതിയില്ലാത്ത വിമാനം ദീർഘദൂര സർവീസിന് നിയോഗിച്ചതിനെത്തുടർന്ന് എയർ ഇന്ത്യ യാത്രക്കാർക്ക് ദുരനുഭവം. വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് വാൻകൂവറിലേക്ക് പുറപ്പെട്ട എഐ 185 വിമാനമാണ് എട്ട് മണിക്കൂറോളം ആകാശത്ത് ചിലവഴിച്ച ശേഷം തിരികെ ഡൽഹിയിൽ തന്നെ ലാൻഡ് ചെയ്തത്. നിശ്ചിത പാതയിൽ പറക്കാൻ അനുമതിയില്ലാത്ത വിമാനം അയച്ചതാണ് ഈ അസാധാരണ നടപടിക്ക് കാരണമായത്.(8 hours of flight, Air India flight bound for Vancouver diverted to Delhi)
ഡൽഹിയിൽ നിന്ന് രാവിലെ 11:34-ഓടെയാണ് വിമാനം വാൻകൂവറിലേക്ക് പുറപ്പെട്ടത്. എന്നാൽ ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് തെറ്റായ വിമാനമാണ് സർവീസിന് നിയോഗിച്ചതെന്ന വിവരം അധികൃതർ തിരിച്ചറിഞ്ഞത്. വാൻകൂവർ റൂട്ടിൽ ഹിമാലയൻ മേഖലകൾ ഉൾപ്പെടുന്നതിനാൽ, ഉയർന്ന പ്രദേശങ്ങളിലൂടെ പറക്കാൻ പ്രത്യേക അടിയന്തര ഓക്സിജൻ സംവിധാനങ്ങളുള്ള ബോയിംഗ് 777-300 ഇആർ വിമാനങ്ങൾക്കാണ് അനുമതിയുള്ളത്.
എന്നാൽ ഈ സംവിധാനങ്ങൾ ഇല്ലാത്ത ബോയിംഗ് 777-200 എൽആർ വിമാനമാണ് എയർ ഇന്ത്യ ഈ സർവീസിനായി അയച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വിമാനമായതിനാൽ യാത്ര തുടരാനാകില്ലെന്ന് മനസ്സിലാക്കിയ അധികൃതർ ഉടൻ തന്നെ പൈലറ്റിനോട് വിമാനം തിരികെ കൊണ്ടുവരാൻ നിർദ്ദേശിക്കുകയായിരുന്നു. ഏകദേശം എട്ടു മണിക്കൂറോളം പറന്ന ശേഷം വിമാനം പുറപ്പെട്ട ഇടത്തുതന്നെ തിരിച്ചെത്തിയത് യാത്രക്കാരെ വലച്ചു. സംഭവത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.

