ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനമായ പൈപ്പ് വെള്ളം കുടിച്ച് എട്ടുപേർ മരിച്ചു. ഭഗീരത്പുര പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മലിനജലം ഉപയോഗിച്ചതിനെ തുടർന്ന് നൂറിലധികം ആളുകൾ ശാരീരിക അസ്വസ്ഥതകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.(8 die after drinking polluted water in Indore, Over 100 hospitalized)
തിങ്കളാഴ്ച രാത്രി മുതലാണ് പ്രദേശവാസികൾക്ക് വയറിളക്കവും ഛർദ്ദിയും ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ പ്രകടമായത്. നഗരസഭ വിതരണം ചെയ്ത വെള്ളത്തിന് അസാധാരണമായ ഗന്ധവും രുചി വ്യത്യാസവും ഉണ്ടായിരുന്നതായി താമസക്കാർ പരാതിപ്പെട്ടു.
ചൊവ്വാഴ്ച രാവിലെയാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. ചികിത്സയിലായിരുന്ന 70 വയസ്സുകാരൻ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. പിന്നാലെ മരണസംഖ്യ എട്ടായി ഉയർന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.