ബെംഗളൂരു: കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടന്ന ഐപിഎൽ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റതിനും 3 വെവ്വേറെ സംഭവങ്ങളിലുമായി 8 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. വാതുവയ്പുമായി ബന്ധപ്പെട്ട് മറ്റു 2 പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു–ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന്റെ 1200 രൂപയുടെ ടിക്കറ്റുകൾ 7000 രൂപയ്ക്ക് വിറ്റതിന് സ്റ്റേഡിയത്തിലെ കന്റീൻ ജീവനക്കാരൻ ചണ്ഡീഗഡ് സ്വദേശി മനോജ് ഖണ്ഡെയും (28) സഹായി സന്തോഷും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കന്റീൻ മാനേജർ ശിവകുമാറും മറ്റൊരു ജീവനക്കാരൻ നാഗരാജും ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
മറ്റൊരു കേസിൽ സ്വകാര്യ കമ്പനിക്ക് സൗജന്യമായി നൽകിയ ടിക്കറ്റ് 5000 മുതൽ 10000 രൂപയ്ക്ക് വിറ്റതിന് ചെറിയാൻ എന്നയാളെയും സഹായികളായ 4 പേരെയുമാണ് അറസ്റ്റ് ചെയ്തത്. മൂന്നാമതൊരു കേസിൽ മഞ്ജുനാഥ (44) എന്നയാളും അറസ്റ്റിലായിരുന്നു. ‘ദുബായ് എക്സ്ചേഞ്ച്’ എന്ന പേരിൽ വാതുവയ്പു നടത്തിയതിന് രാജസ്ഥാൻ സ്വദേശികളായ സന്തോഷ്, യാഷ് എന്നിവരാണ് അറസ്റ്റിലായത്. ജീവൻ ബീമാ നഗറിലെ ഇവരുടെ സങ്കേതത്തിൽ നടത്തിയ റെയ്ഡിൽ 5 ലക്ഷം രൂപയും മൊബൈൽ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്.