ബെംഗളൂരു: ഇപിഎഫ്ഒ (എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) സ്റ്റാഫ് ക്രെഡിറ്റ് സഹകരണ സൊസൈറ്റിയുമായി ബന്ധപ്പെട്ട് നടന്ന 70 കോടി രൂപയുടെ തട്ടിപ്പ് കേസിൽ രണ്ട് പേർ ബെംഗളൂരുവിൽ അറസ്റ്റിലായി. സഹകരണ സൊസൈറ്റി സിഇഒ ഗോപി, ജീവനക്കാരിയായ ലക്ഷ്മി ജഗദീഷ് എന്നിവരാണ് പിടിയിലായത്.(70 crore fraud in EPFO cooperative society, CEO and employee arrested in Bengaluru)
61 വർഷമായി പ്രവർത്തിക്കുന്ന, ഇ.പി.എഫ്.ഒ. ജീവനക്കാരുടെയും വിരമിച്ച നിക്ഷേപകരുടെയും വൻ നിക്ഷേപമുള്ള സൊസൈറ്റിയിലാണ് തട്ടിപ്പ് നടന്നത്. മൂന്ന് മാസം മുൻപ് വരെ സൊസൈറ്റിയിൽ നിന്ന് നിക്ഷേപകർക്ക് കൃത്യമായി പലിശ ലഭിച്ചിരുന്നു. പിന്നീട് പലിശ ലഭിക്കാതെ വന്നതോടെ സംശയം തുടങ്ങി.
ഇ.പി.എഫ്.ഒ. ജീവനക്കാരനായ ഒരാൾ സൊസൈറ്റിയിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പ് നടന്നുവെന്ന് സംശയം ബലപ്പെട്ടത്. സൊസൈറ്റിയിലെ നിക്ഷേപത്തിൽ നിന്ന് വലിയ തുക കവർന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതിൽ മൂന്ന് കോടി രൂപ വായ്പയായാണ് അനുവദിച്ചിരുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾക്ക് നിരവധി ആഡംബര വാഹനങ്ങൾ ഉണ്ടെന്ന് കണ്ടെത്തി പിടിച്ചെടുത്തു. കേസിൽ മൂന്നാം പ്രതിയെന്ന് സംശയിക്കുന്ന അക്കൗണ്ടന്റ് ജഗദീഷ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി.