ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ സേവനമനുഷ്ഠിക്കുന്ന ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തിന്റേതാണ് ഈ നിർദ്ദേശം.(7 judges of Kerala High Court to be made permanent, Supreme Court Collegium recommends)
ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കീം, ജസ്റ്റിസ് വി. ശ്യാം കുമാർ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ, ജസ്റ്റിസ് മനു ശ്രീധരൻ നായർ, ജസ്റ്റിസ് ഈശ്വരൻ സുബ്രമണി, ജസ്റ്റിസ് മനോജ് പി.എം, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവർക്കായാണ് ശുപാർശ. പട്ടികയിലുള്ള ആദ്യ ആറു ജഡ്ജിമാരും 2024 മാർച്ച് 22-നാണ് അഡീഷണൽ ജഡ്ജിമാരായി ചുമതലയേറ്റത്. ജസ്റ്റിസ് എം.ബി. സ്നേഹലത 2024 ഏപ്രിൽ 25-ന് നിയമിതയായി. ഇവരുടെ പ്രവർത്തനമികവ് വിലയിരുത്തിയ ശേഷമാണ് കൊളീജിയം സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്.
ഈ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ കേരള ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിമാരുടെ എണ്ണം 35 ആയി ഉയരും. നിലവിൽ അഞ്ച് അഡീഷണൽ ജഡ്ജിമാരും ഹൈക്കോടതിയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.



